ശിവസേന എന്ത് ഭാവിച്ചാണ്? മുംബൈയില്‍ പുസ്തക പ്രകാശനവും നടത്താന്‍ അനുവദിയ്ക്കില്ലെന്ന്
മുംബൈ: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ട ശിവ സേന ഇപ്പോള്‍ പുതിയ ആവശ്യവുമായി രംഗത്ത്. പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉപേക്ഷിയ്ക്കണം എന്നതാണ് പുതിയ ആവശ്യം.
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ സംഗീത പരിപാടി ഉപേക്ഷിച്ചിരുന്നു. ഇനി പുസ്തക പ്രകാശനവും ഉപേക്ഷിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
പാകിസ്താന്റെ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിയ്കണം എന്നാണ് മുംബൈയിലെ കണ്‍വെന്‍ഷന്‍ സെന്റർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. പാകിസ്താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നു, ഇന്ത്യന്‍ സൈനികരെ കൊന്നൊടുക്കുന്നു എന്നൊക്കെ ആരോപിച്ചാണ് ശിവസേനയുടെ പ്രതിഷേധം. പരിപാടി ഉപേക്ഷിച്ചില്ലെങ്കില്‍ തടസ്സപ്പെടുത്തുമെന്ന് ഭീഷണിയും ഉണ്ട്.
'നൈതര്‍ എഹോക്ക് നോര്‍ എ ഡോവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെതിരെയാണ് ശിവസേന ഇപ്പോള്‍ രംഗത്ത് വന്നിരിയ്ക്കുന്നത്. ദ ഒബ്‌സര്‍വര്‍ റിസെര്‍ച്ച് ഫൗണ്ടേഷന്‍ മുംബൈ ആണ് പരിപാടിയുടെ സംഘാടകര്‍.
ഗുലാം അലിയുടെ പരിപാടി മാറ്റിവച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പുസ്തക പ്രകാശനത്തിന്റെ സംഘാടകര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനവിസിനെ സമീപിച്ചിരുന്നു. ഒക്ടോബര്‍ 12 നാണ് പുസ്തക പ്രകാശനം.