മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ശിവസേന.. ആദിത്യ യോഗേഷിനും ടിക്കറ്റ്!!
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം സംബന്ധിച്ച ശിവസേന- ബിജെപി ചർച്ചക്കിടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശിവസേന. നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാർത്ഥികളെയാണ് ശിവസേന പ്രഖ്യാപിച്ചിട്ടുള്ളത്. പാർട്ടി ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന എംഎൽഎമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി എബി ഫോമുകളും വിതരണം ചെയ്തിരുന്നു.
ഒക്ടോബർ 21 ന് മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ഒക്ടോബർ 24ന് തിരഞ്ഞെടുപ്പ് ഫലവും പുറത്തുവരും. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പരാജയപ്പെട്ടതോടെ ശിവസേന ബിജെപി സഖ്യം തകർന്നിരുന്നു. എന്നാൽ ഇരു കൂട്ടർക്കും കൃത്യമായ ഭൂരിപക്ഷം നേടാൻ കഴിയാതിരുന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും സഖ്യം രൂപീകരിച്ച് അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു.

മുൻഗണന ആർക്ക്?
നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനത്തിലാണ് ടിക്കറ്റുകൾ വിതരണം ചെയ്തത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ശിവസേനയുടെ സ്ഥാനാർത്ഥി പട്ടിക ഉടൻ തന്നെ പ്രഖ്യാപിക്കും. ശിവസേനയുടെ സൌത്ത് മുംബൈയിലെ വോർളി സീറ്റിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കൊച്ചുമകൻ ആദിത്യ താക്കറെയാണ് മത്സരിക്കുക. ശാലിനി താക്കറെയ്ക്ക് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ താക്കറെ കുടുംബാംഗമാണ് ആദിത്യ താക്കറെ. ജിതേന്ദ്ര താക്കറെയുടെ ഭാര്യയും രാജ് താക്കറെയുടെ ബന്ധുവുമായ ശാലിനി താക്കറെ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ആദിത്യ താക്കറെ മത്സരരംഗത്ത്
രാജ് താക്കറെയുടെ മകനായ ആദിത്യ താക്കറെ ബിഎ, എൽഎൽബി ബിരുദ ധാരിയാണ്. 29കാരനായ ആദിത്യ താക്കറെയെയാണ് പാർട്ടിയിലെ ഒരു വിഭാഗം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നത്. 2010ലാണ് ആദിത്യാ താക്കറെ യുവസേന പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. 20018ലാണ് ശിവസേന നേതാവായി ആദിത്യയെ ഉയർത്തിക്കാണിക്കുന്നത്. കായികരംഗത്ത് താൽപ്പര്യമുള്ള ആദിത്യ മുംബൈ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ്.

അങ്കത്തിന് മുന്നൊരുക്കം ആദ്യം
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആദിത്യ താക്കറെ ജൻ ആശീർവാദ് യാത്ര എന്ന പേരിൽ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു.
ശിവസേന എംഎൽഎയായിരുന്ന സുനിൽ ഷിൻഡെയാണ് നിലവിൽ വോർളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എൻസിപി നേതാവായിരുന്ന സച്ചിൻ ആഹിറാണ് നേരത്തെ ഈ സീറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നത്. എന്നാൽ പിന്നീട് സച്ചിൻ ആഹിർ എൻസിപി വിട്ട് രണ്ട് മാസങ്ങൾക്ക് മുമ്പ് ശിവസേനയിൽ ചേർന്നിരുന്നു.

മത്സരത്തിന് യുവനിര
സഞ്ജയ് ഷിർസത്തിന് ഔറംഗാബാദ് വെസ്റ്റ് സീറ്റും, രാജേഷ് ക്ഷീർസാഗറിന് കോലാപ്പൂർ നോർത്ത് മണ്ഡലവും നൽകിയിട്ടുണ്ട്. കാഗൽ മണ്ഡലത്തിൽ നിന്ന് സഞ്ജയ് ഘാഡെയും ചങ്കടിൽ നിന്ന് സൻഗ്രം കുപേക്കറും ജനവിധി തേടും. കർവീറിൽ നിന്ന് നാർക്കെയും ഹട്കാനനങ്കലെയിൽ നിന്ന് സുജീത് മിഞ്ചേക്കറും സാഹുവാദി മണ്ഡലത്തിൽ നിന്ന് സത്യജീത് പാട്ടീലും രാധാനഗരിയിൽ നിന്ന് പ്രകാശ് അഭീട്കറും മത്സരിക്കും. ശിരുലിൽ നിന്ന് ഉല്ലാസ് പാട്ടീലാണ് ശിവസേനക്ക് വേണ്ടി

മക്കൾ രാഷ്ട്രീയം
മഹാരാഷ്ട്ര പരിസ്ഥിതി വകുപ്പ് മന്ത്രി രാംദാസ് കടമിന്റെ മകൻ യോഗേഷിനും ശിവസേന ടിക്കറ്റ് നൽകിയിട്ടുണ്ട്. ദപോളി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് യോഗേഷ് ജനവിധി തേടുക. മുംബൈ ബൈക്കുള സീറ്റിൽ നിന്ന് യാമിനി ജാദവാണ് മത്സരിക്കുന്നത്. സേന ടിക്കറ്റിൽ മത്സരത്തിനിറങ്ങുന്ന സച്ചിൻ ആഹിറും ശിവസേനയുടെ ശ്രദ്ധാകേന്ദ്രമായിരിക്കും.

ബിജെപി- ശിവസേന സഖ്യം...
ബിജെപിയുമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപികരിച്ച് മത്സരിക്കുമെന്നാണ് ശിവസേന എംപി സഞ്ജയ് റൌട്ട് വ്യക്തമാക്കിയത്. 288 സീറ്റുകളിൽ 144 വീതം ഇരു പാർട്ടികളും മത്സരിക്കുമെന്നും റൌട്ട് ചൂണ്ടിക്കാണിച്ചിരുന്നു. സഖ്യത്തിൽ മാറ്റമില്ലെന്നും സീറ്റ് വിഭജനത്തിൽ ധാരണയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ നിലനിന്ന തർക്കം കാരണം ശിവേസന ഒറ്റക്കാണ് മത്സരിച്ചത്.എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും ചേർന്ന് സഖ്യം രൂപീകരിച്ചിരുന്നു.












Click it and Unblock the Notifications