കോണ്‍ഗ്രസിനൊപ്പം ഉറച്ച് ഉദ്ധവ് താക്കറെ, ഇനിയൊരിക്കലും ബിജെപി സഖ്യമില്ല, ശിവസേനയുടെ പ്ലാന്‍ ഇങ്ങനെ
മുംബൈ: പോയാല്‍ എവിടെ വരെ പോകും. ഒടുക്കം ഇങ്ങോട്ട് തന്നെ വരും. ഇങ്ങനെയായിരുന്നു ശിവസേനയുടെ കാര്യത്തില്‍ ബിജെപി കരുതിയിരുന്നത്. ശിവസേനയും ബിജെപിയും സ്വാഭാവിക സഖ്യം കൂടിയായിരുന്നു. പ്രധാന കാരണം ഇരുവരും ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തി കാണിക്കുന്നതെന്നായിരുന്നു. എന്നാല്‍ ഇനി ഒരിക്കലും ബിജെപിക്കൊപ്പം ശിവസേന ചേരില്ലെന്ന് ഉറപ്പാണ്. അതിന് കാരണം ഏറെയുണ്ട്. നാരായണ്‍ റാണെയുടെ അറസ്റ്റ് അടക്കം ശിവസേന ഒരുപാട് ദൂരം ബിജെപിയില്‍ നിന്ന് അകന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അതേസമയം കോണ്‍ഗ്രസിന്റെ സ്വാഭാവിക സഖ്യമായി ശിവസേന മാറിയിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ പ്രതിപക്ഷ യോഗത്തില്‍ ഉദ്ധവ് പങ്കെടുത്തത് അതിന്റെ തുടക്കമായിരുന്നു.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഒറ്റയ്‌ക്കൊരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉദ്ധവ് ബിജെപിയുമായി ചേരുന്നു എന്നായിരുന്നു എല്ലാവരും കരുതിയത്. മറാത്ത സംവരണത്തിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച്ച. അഭ്യൂഹങ്ങളൊക്കെ പക്ഷേ അതിവേഗം അവസാനിക്കുകയും ചെയ്തു. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ശിവസേന തിരിച്ചുവരാന്‍ തയ്യാറല്ലാത്തത് ഈ കാരണം കൊണ്ടാണ്. ബിജെപിയുടെ എല്ലാ മോഹങ്ങളും പ്രതിപക്ഷ യോഗത്തില്‍ ശിവസേന പങ്കെടുത്തതോടെ തകര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷം എന്നത് തിരഞ്ഞെടുപ്പിന് മാത്രമായി ഒന്നിക്കുന്നതല്ലെന്ന് ജനങ്ങള്‍ക്കും ബിജെപിക്കും ബോധ്യപ്പെടുത്തി കൊടുക്കണമെന്നാണ് ഉദ്ധവ് നിര്‍ദേശിച്ചത്.
ഇത് പറഞ്ഞ് വെറും നാല് ദിവസത്തിനുള്ളിലാണ് നാരായണ്‍ റാണെ അറസ്റ്റിലായത്. എന്‍ഡിഎ ക്യാമ്പിലേക്ക് ഇനി തന്നെ പ്രതീക്ഷിക്കേണ്ടെന്നാണ് ഉദ്ധവ് നല്‍കുന്ന സന്ദേശം. ബിജെപിയെ നേരിടാന്‍ തന്നെയാണ് ഉദ്ധവിന്റെ തീരുമാനം. ശിവസേനയുടെ ഹിന്ദുത്വത്തിന് വന്‍ ഭീഷണി കൂടിയായി ബിജെപി വളര്‍ന്നിരിക്കുകയാണ്. 25 വര്‍ഷത്തോളം ഇരു പാര്‍ട്ടികളും സഖ്യത്തിലായിരുന്നു എന്നതായിരുന്നു ഇതിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ കാര്യം. പക്ഷേ 2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഈ അകല്‍ച്ച തുടങ്ങിയത്. മുഖ്യമന്ത്രി പദത്തില്‍ തട്ടി 2019ലെ തിരഞ്ഞെടുപ്പിന് ശേഷം ശിവസേന സഖ്യം വിടുകയായിരുന്നു. കടുത്ത ശത്രുക്കളായിരുന്ന എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേരുക എന്ന ഞെട്ടിച്ച തീരുമാനമായിരുന്നു ഉദ്ധവ് എടുത്തത്.
അതേസമയം ബിജെപിയും ഇപ്പോള്‍ അതേ മാര്‍ഗത്തിലാണ്. നാരായണ്‍ റാണെയെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തത് ഇതിന്റെ തുടക്കമാണ്. ഉദ്ധവിന്റെ ഏറ്റവും വലിയ ശത്രുവാണ് നാരായണ്‍ റാണെ. ബിഎംസിയിലെ പോരാട്ടം അതുകൊണ്ട് തന്നെ തീപ്പാറുമെന്ന് ഉറപ്പാണ്. ശിവസേനയുടെ കരുത്തുറ്റ കോട്ടകളായ മുംബൈയും കൊങ്കണും പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതോടെ ശിവസേനയുടെ തകര്‍ച്ച കാണാമെന്ന് ബിജെപിക്കറിയാം. അതിന് ഏറ്റവും നല്ല മാര്‍ഗമാണ് നാരായണ്‍ റാണെ. ശിവസേനയുടെ അടിത്തട്ട് വരെയുള്ള പ്രവര്‍ത്തനം നന്നായി അറിയാവുന്ന നേതാവാണ് റാണെ. ബിഎംസി പിടിച്ചാല്‍ അതോടെ മുംബൈയിലെ കരുത്ത് ശിവസേനയ്ക്ക് ഇല്ലാതാവും.
Recommended Video
ബിഎംസിയാണ് ശിവസേനയുടെ ഏറ്റവും വലിയ കരുത്ത്. ഇവിടെ കോണ്‍ഗ്രസിനെയും ശിവസേനയെയും ഒരുപോലെ ബിജെപിക്ക് വീഴ്‌ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ സഖ്യമുണ്ടാക്കി അധികാരം പിടിക്കും. മുംബൈ പിടിക്കുക എന്നതാണ് റാണെയുടെ പ്ലാന്‍. അതേസമയം ശിവസേന പ്രവര്‍ത്തകര്‍ ശരിക്കും ഇത്തരമൊരു അന്തരീക്ഷത്തിനാണ് കാത്തിരുന്നത്. ബിജെപിയെ ശരിക്കും നേരിടാനാണ് അവരും ഒരുങ്ങുന്നത്. ഒരു കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്യുക എന്നത് കേന്ദ്രത്തെ നേരിട്ട് വെല്ലുവിളിക്കുന്നത് പോലെയാണ്. മുമ്പും ബിജെപിയെ നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് അങ്ങനെയുള്ളതല്ല. ബിജെപി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ വളര്‍ച്ച കാരണം ഉദ്ധവിന്റെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ബിജെപിക്കൊപ്പം നിന്നാല്‍ ശിവസേന ഇല്ലാതായി പോവുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ്-എന്‍സിപിയാണ് ഇപ്പോഴത്തെ ശിവസേനയുടെ കരുത്ത്. ബിജെപി വിരുദ്ധ രാഷ്ട്രീയത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടം ലഭിച്ചിരിക്കുകയാണ് ശിവസേനയ്ക്ക്. ഇതിനിടെ ചന്ദ്രകാന്ത് പാട്ടീല്‍ വീണ്ടും ഇരുവരും ഒന്നിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് അസാധ്യമാണെന്ന് അവര്‍ക്ക് തന്നെ അറിയാം. ബിജെപി വീണ്ടും തങ്ങളെ അപമാനിച്ച് കൊണ്ടിരിക്കുകയാണ്. ഒരിക്കലും സഖ്യമുണ്ടാവില്ലെന്ന് ശിവസേന നേതാവ് സച്ചിന്‍ ആഹിര്‍ പറഞ്ഞു.