സാമ്രാജ്യം വിപുലമാക്കാനൊരുങ്ങി ശിവസേന; യുപിയിൽ മത്സര രംഗത്ത്
ലഖ്നൗ ; മുംബൈയിലേക്ക് കുടിയേറിപ്പാർത്ത ഇന്ത്യയിലെ വിവിധ ദേശക്കാരെ പഴിച്ച് 1966ൽ ബാൽ താക്കറെ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയാണ് ശിവസേന. അമിതമായ കുടിയേറ്റങ്ങൾ മൂലം മുംബൈയുടെ മണ്ണിൽ ജനിച്ചവർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് താക്കറെ ശിവസേനക്ക് രൂപം നൽകിയത്. പാർട്ടി ആരംഭിച്ച് അമ്പത് വർഷങ്ങൾക്കിപ്പുറം ഇതാ ബാൽ താക്കറെയുടെ ചെറുമകൻ ആദിത്യ താക്കറെ ഇന്ന് വോട്ട് ചോദിച്ച് എത്തിയിരിക്കുന്നത് ഉത്തർ പ്രദേശിന്റെ മണ്ണിലാണ്.

പഴയ മണ്ണിന്റെ മക്കൾ വാദം എല്ലാം മാറ്റിവെച്ച് ദേശീയ തലത്തിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ശിവസേന. 2014ൽ മഹാരാഷ്ട്രയിൽ തങ്ങളുടെ കൂട്ടുകക്ഷിയായിരുന്ന ബിജെപിയുടെ വളർച്ചയാണ് ശിവസേനയുടെ ഇന്നത്തെ ഈ മാറ്റത്തിന് കാരണം എന്ന് പറയാം. പിന്നീട് 2019ൽ ശിവസേന ബിജെപി ബന്ധം വഷളാകുകയും മുന്നണി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. നിലവിൽ ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിൽ 45 സീറ്റുകളിലാണ് ശിവസേന മത്സരിക്കുന്നത്. 100 സ്ഥാനാർത്ഥികളെ നിർത്താൻ ആസൂത്രണം ചെയ്തെങ്കിലും പലരുടെയും നാമനിർദേശ പത്രിക തള്ളുകയായിരുന്നു.

ഉത്തർപ്രദേശിൽ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം ശിവസേന റാലി നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ മന്ത്രിമാരടക്കം പ്രയാഗ്‌രാജ്, ദൊമാരിയഗഞ്ച് മേഖലകളിൽ വ്യഴാഴ്ച സന്ദർശനം നടത്തി. സിദ്ധാർത്ഥ്‌നഗർ ജില്ലയിലെ ദോമരിയഗഞ്ച് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി ഇവർ പ്രചരണം നടത്തി, പിന്നീട് പ്രയാഗ്‌രാജിന്റെ കൊറോൺ മണ്ഡലത്തിൽ ഒരു റാലിയെ അഭിസംബോധനയും ചെയ്തു. "ഞങ്ങൾ 2024-ലേക്ക് നോക്കുകയാണ്, മഹാരാഷ്ട്രയ്ക്ക് പുറത്ത് പാർട്ടി അതിന്റെ അടിത്തറ വികസിപ്പിക്കാൻ പദ്ധതിയിടുകയാണ്" യുപി ശിവസേന സെക്രട്ടറി വിശ്വജീത് സിംഗ് പറഞ്ഞു.

ഹിന്ദുത്വ തന്നെ ആയുധം ആക്കിയാണ് ഉത്തർ പ്രദേശിലും ശിവസേന മത്സരിക്കാനെത്തുന്നത്. "വ്യാജ രാമഭക്തർ" എന്ന് വിളിയിലൂടെ ആയിരിക്കും ഇവർ ബിജെപിയെ ലക്ഷ്യമിടുക. 'വ്യാജ രാമഭക്തരുടെ പാർട്ടിയാണ് ബിജെപി. വോട്ട് നേടുന്നതിനായി അവർ മതം ഉപയോഗിക്കുന്ന രീതി യഥാർത്ഥത്തിൽ വോട്ടർമാരെ ഇരുട്ടിലേക്ക് തള്ളിവിടാൻ ഇടയാക്കി, "സേനയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ശിവസേനയുടെ ഇതുവരെയുള്ള ദേശീയ മുന്നേറ്റം
മഹാരാഷ്ട്രയിൽ ബിജെപിയുടെ വളർച്ച ശിവസേനയുടെ ഉറക്കം കെടുത്തിയിരുന്നു. ദേശീയ തലത്തിലേക്കുള്ള ഉയർച്ചക്കായി ബിജെപി മാത്രക തന്നെയാണ് ശിവസേനയും പിൻതുടർന്നത്. ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ വിവിധ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. പക്ഷേ കാര്യമായ വിജയമുണ്ടായില്ല. കഴിഞ്ഞ വർഷം നവംബറിൽ ദാദ്ര ആൻഡ് നഗർ ഹവേലിയിൽ നിന്ന് മുൻ എംപി മോഹൻ ദേൽക്കറുടെ ഭാര്യ കാലാബെൻ ദേൽക്കർ നേടിയ വിജയമാണ് മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേനയ്ക്ക് ലഭിച്ച ഏക പ്രധാന വിജയം.

2017-ൽ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും ആദിത്യയും ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തി. ഇത്തവണയും, ഫെബ്രുവരി 14ന് നടന്ന വോട്ടെടുപ്പിന് മുമ്പുള്ള പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഗോവയിലെ റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യ "മഹാരാഷ്ട്ര മോഡൽ ഭരണം" വിൽക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നടന്ന ഒരു റാലിയിലും ആദിത്യ പ്രസംഗിച്ചിരുന്നു.

2020ൽ ‘മണ്ണിന്റെ മക്കൾ' എന്ന അജണ്ട മാറ്റിവെച്ചാണ് ശിവസേന ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിഹാറികൾക്ക് അവരുടെ സ്വന്തം സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിലെ ജനതാദൾ (യുണൈറ്റഡ്)-ബിജെപി സഖ്യം കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ ബീഹാർ ഘടകം ഉയർത്തിക്കാട്ടി, അതിനാലാണ് അവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യേണ്ടി വരുന്നത്. എന്നിരുന്നാലും, ശിവസേന മോശം പ്രകടനം രേഖപ്പെടുത്തി, മൊത്തം വോട്ട് വിഹിതമായ 0.05 ശതമാനത്തിൽ നോട്ടയേക്കാൾ കുറച്ച് വോട്ടുകളാണ് ശിവസേനക്ക് നേടാനായത്.












Click it and Unblock the Notifications