ശിവരാജ് സിംഗ് ചൗഹാന് നാലാമൂഴം, മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ആശംസയുമായി കമൽനാഥ്!
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദിവസങ്ങള്‍ നീണ്ട് നിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി പദത്തിലേക്കുളള ചൗഹാന്റെ മടങ്ങി വരവ്.
ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ചൗഹാനെ നിയമസഭാ കക്ഷി നേതാവായി ഇന്ന് വൈകിട്ട് ചേര്‍ന്ന ബിജെപി യോഗം തിരഞ്ഞെടുത്തു. പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കമല്‍നാഥ് രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കട്ടെ എന്നാണ് കമല്‍നാഥ് ആശംസിച്ചത്.
അതിനിടെ ചൗഹാനെ അഭിനന്ദിച്ച് പുതുതായി ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് തന്റെ എല്ലാ പിന്തുണയും സിന്ധ്യ പുതിയ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്തു. സിന്ധ്യയോട് ചൗഹാന്‍ തിരിച്ച് നന്ദി അറിയിക്കുകയും ചെയ്തു.

15 വര്‍ഷം മധ്യപ്രദേശ് തുടര്‍ച്ചയായി ഭരിച്ച ബിജെപിയെ തോല്‍പ്പിച്ചാണ് കമല്‍നാഥ് സര്‍ക്കാര്‍ 2018ല്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ മാസങ്ങള്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയും കമൽനാഥും തമ്മിലുളള അധികാര വടംവലിയാണ് സർക്കാരിന്റെ അന്ത്യം കുറിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെയാണ് സര്‍ക്കാര്‍ വീണത്. 22 പേരും സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നു. ബെംഗളൂരുവില്‍ പാര്‍പ്പിച്ച വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ എല്ലാ ശ്രമങ്ങളും പാഴായിപ്പോവുകയായിരുന്നു.
പ്രശ്‌നം തുടര്‍ന്ന് സുപ്രീം കോടതിക്ക് മുന്നിലെത്തി. തടവിലാക്കിയ തങ്ങളുടെ എംഎല്‍എമാരെ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസും വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ബിജെപിയുടെ ആവശ്യം അംഗീകരിച്ച് വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാവില്ല എന്നുറപ്പായതോടെ കമല്‍നാഥ് സര്‍ക്കാര്‍ രാജി വെക്കുകയായിരുന്നു. 22 മണ്ഡലങ്ങളിലേക്ക് ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്.












Click it and Unblock the Notifications