കാശ്മീര്‍ വിഘടനവാദികള്‍ സര്‍വകക്ഷി സംഘവുമായി ചര്‍ച്ചയ്ക്ക് വിസമ്മതിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ സംഘര്‍ഷം അവസാനിപ്പിക്കാനായി പ്രതിപക്ഷ എംപിമാര്‍ വിഘടനവാദി നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ചയ്ക്ക് തിരിച്ചടി. ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, ജെഡിയു നേതാവ് ശരദ് യാദവ്, ആര്‍.ജെ.ഡി നേതാവ് ജയ് പ്രകാശ് നാരായണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഇവരെ കാണാന്‍ കൂട്ടാക്കിയില്ല.
കാശ്മീര്‍ സംഘര്‍ഷമുക്തമാക്കാനായി ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള 26 അംഗ സര്‍വകക്ഷി സംഘം കാശ്മീരിലെത്തിയത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി സംഘം ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് സംഘത്തിലെ പ്രതിപക്ഷ കക്ഷികള്‍ വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത്.
ഗിലാനി ചര്‍ച്ചയ്ക്ക് വിസമ്മതിച്ചെങ്കിലും ചഷ്‌മേ ഷാഹി സബ് ജയിലിലുള്ള ഹുറിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഷെയ്ഖ് ജെ.കെ.എല്‍.എഫ് (ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) നേതാവ് യാസിന്‍ മാലിക്, ഹുമാമയിലെ ബി.എസ്.എഫ് ക്യാമ്പില്‍ തടവില്‍ കഴിയുന്ന ജെ.കെ.ഡി.എല്‍.എഫ് (ജമ്മു കാശ്മീര്‍ ഡെമോക്രാറ്റിക് ലിബറേഷന്‍ ഫ്രണ്ട്) നേതാവ് ഷബീര്‍ ഷാ എന്നിവരുമായി യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹന്‍ വാനിയെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കാശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആഴ്ചകളോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് സംഘര്‍ഷത്തിന് അയവുവരികയും കര്‍ഫ്യൂ പിന്‍വലിക്കുകയും ചെയ്തത്.