രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട്, പ്രായം 50 ആയിട്ടും... രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി!
ദില്ലി: ലോക്ക്ഡൗണ്‍ കാലത്ത് കിലോമീറ്ററുകള്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് താണ്ടുന്ന കുടിയേറ്റ തൊഴിലാളികള്‍ വേദനിപ്പിക്കുന്ന കാഴ്ചയാണ്. കുടിയേറ്റ തൊഴിലാളികളെ കാണാന്‍ രാഹുല്‍ ഗാന്ധി തെരുവിലേക്ക് ഇറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് എത്തി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
തൊഴിലാളികളുടെ ദുരിതം
മാര്‍ച്ച് 24 മുതലുളള കൊവിഡ് ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കുടിയേറ്റ തൊഴിലാളികള്‍ ആണ്. ജോലി നഷ്ടപ്പെട്ട്, താമസിക്കാന്‍ ഇടമില്ലാതെ എത്രയോ പേര്‍ ദുരിതത്തിലാണ്. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
തൊഴിലാളികളെ കണ്ട് രാഹുൽ
നിരവധി പേരാണ് യാത്രയ്ക്കിടെ റോഡില്‍ ജീവന്‍ വെടിഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ദില്ലിയിലെ സുഖ്‌ദേവ് വിഹാര്‍ ഫ്‌ളൈ ഓവറിന് സമീപത്ത് വെച്ച് കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫുട്പാത്തില്‍ വെച്ചായിരുന്നു ഇത്.
പെട്ടിയെടുത്ത് നടക്കട്ടെ
രാഹുല്‍ ഗാന്ധിയുടേത് വെറും നാടകമാണ് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്. തൊഴിലാളികള്‍ക്കൊപ്പം ഇരിക്കുന്നതിന് പകരം രാഹുല്‍ അവര്‍ക്കൊപ്പം പെട്ടിയുമെടുത്ത് നടക്കട്ടെ എന്നും നിര്‍മല സീതാരാമന്‍ പരിഹസിച്ചു. നിര്‍മല സീതാരാമന് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ധനമന്ത്രി മാപ്പ് പറയണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട്
അതിനിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയിലെ എതിരാളിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട് ആണെന്ന് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ സ്മൃതി ഇറാനി തുറന്നടിച്ചു. ഒരു നാണക്കേടിനെ കുറിച്ച് അതിശയോക്തി തോന്നുന്നത് തന്നെ വിരോധാഭാസമാണ്.
ബഹുമാനത്തിന്റെ ഒരു തരി പോലും ഇല്ല
രാഹുല്‍ ഗാന്ധിയെ കുറിച്ചുളളത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് തനിക്ക് ബഹുമാനത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ല. നിങ്ങള്‍ക്ക് പ്രായം അന്‍പത് വയസ്സില്‍ എത്തുകയും അത് വരെ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ സാധിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ ആരില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും സ്മൃതി പറഞ്ഞു.
കോൺഗ്രസ് സഹായിച്ചു
നീരവ് മോദിയേയും വിജയ് മല്യയേയും രാജ്യം വിടാന്‍ ബിജെപി സര്‍ക്കാര്‍ സഹായിച്ചു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത് കൊണ്ടാണോ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്ന ചോദ്യത്തിന് അത് കളവാണെന്നാണ് സ്മൃതി ഇറാനി മറുപടി നല്‍കിയത്. മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജ്യത്തെ കൊളളയടിച്ചവരെ നാട് വിടാന്‍ സഹായിച്ചിട്ടുളളത് എന്നും സ്മൃതി ഇറാനി ആരോപിച്ചു.
കേന്ദ്രത്തിന് വിമർശനം
ഇംഗ്ലണ്ടിലെ കോടതിയില്‍ നീരവ് മോദിക്ക് വേണ്ടി വാദിക്കാന്‍ ഹാജരായത് മുന്‍ ഹൈക്കോടതി ജസ്റ്റിസ് അഭയ് തിപ്‌സേ ആണെന്നും അദ്ദേഹം 2018ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണെന്നും സ്മൃതി ഇറാനി പറഞ്ഞു. സമീപകാലത്തായി രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അടക്കം രാഹുല്‍ വിമര്‍ശിച്ചിരുന്നു.