കോണ്‍ഗ്രസിനെ നന്നാക്കാനിറങ്ങി സോണിയ, ഗുലാം നബി ആസാദുമായി സംസാരിച്ചു, ജി23യുമായി ചര്‍ച്ച?
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ഇറങ്ങി സോണിയാ ഗാന്ധി. ഗ്രൂപ്പ് 23 നേതാക്കള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അവരുമായി ചര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദുമായി സോണിയ കവിഞ്ഞ ദിവസം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജി23 നേതാക്കളില്‍ ചിലരുമായി സോണിയ ചര്‍ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ വീട്ടിലാണ് ഗ്രൂപ്പ് 23 നേതാക്കള്‍ യോഗം ചേര്‍ന്നത്. കൂട്ടായ നേതൃത്വം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ തലത്തിലും ചര്‍ച്ചകളോടെ തീരുമാനമെടുക്കുന്ന നേതൃത്വമാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.

മണി ശങ്കര്‍ അയ്യര്‍, ലോക്‌സഭാ എംപിയും അമരീന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗര്‍, ഗുജറാത്ത് നേതാവ് ശങ്കര്‍സിംഗ് വഗേല, എന്നിവര്‍ ജി23 യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് സമാന സ്വഭാവമുള്ള പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തണമെന്നും, ബിജെപിക്കെതിരെ സമാന്തര ബദലുണ്ടാക്കണമെന്നും ജി23 ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തോല്‍വിയെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളിലും സംഘടനാ മാറ്റം കൊണ്ടുവരാനും, തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കണ്ടെത്താനും നേതാക്കളെ നിയമിച്ചിട്ടുണ്ട് സോണിയ. രാജ്യസഭാ എംപി രജനി പാട്ടീലിനാണ് ഗോവയുടെ ചുമതല. മണിപ്പൂരിന്റെ ചുമതല ജയറാം രമേശിനും, പഞ്ചാബിന്റെ ചുമതല അജയ് മാക്കനും, യുപിയുടെ ചുമതല ജിതേന്ദ്ര സിംഗിനും, ഉത്തരാഖണ്ഡിന്റെ ചുമതല അവിനാശ് പാണ്ഡെയ്ക്കും നല്‍കിയിട്ടുണ്ട്.
അതേസമയം കപില്‍ സിബല്‍ ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സോണിയ തന്നെ അധ്യക്ഷയായി തുടരണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടത്. ഗുലാം നബി ആസാദ് അടക്കമുള്ളവരുടെ ശബ്ദം ഇതില്‍ മുങ്ങി പോയിരുന്നു. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, ഏഴ് കേന്ദ്ര മന്ത്രിമാര്‍, മുന്‍ എംപിമാര്‍ എന്നിവരെല്ലാം ഗ്രൂപ്പ് 23 യോഗത്തിനുണ്ടായിരുന്നു. ഓരോ പ്രവര്‍ത്തകനെയും കണ്ട് വലിയൊരു വിഭാഗത്തെ ഒന്നിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. ഇതില്‍ ഹൈക്കമാന്‍ഡിന് വന്‍ ഭീഷണിയാണ്. ഒപ്പം പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച തുടരും.
അതേസമയം കപില്‍ സിബലിനെതിരെ അടക്കം പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്. ചാന്ദ്‌നി ചൗക്ക് ഘടകം സിബലിനെ പുറത്താക്കണമെന്ന് വരെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതും ഐകകണ്‌ഠ്യേനയാണ് ഈ പ്രമേയം പാസായത്. ഇതിനിടെയാണ് സോണിയാ ഗാന്ധി ഇവരെ ബന്ധപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള നേതാക്കളും പ്രമുഖര്‍ക്കെതിരെ പരാതിയുമായി സോണിയയെ കണ്ടിരുന്നു. നവജ്യോത് സിംഗ് സിദ്ദു, സുനില്‍ ജക്കര്‍ എന്നിവരാണ് തോല്‍വിക്ക് കാരണമെന്ന് പഞ്ചാബിലെ എംപിമാര്‍ അറിയിച്ചിരിക്കുകയാണ്. ഹിന്ദു വിരുദ്ധ വികാരം പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരെ തിരിച്ചത് ജക്കറാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. സിദ്ദു തുടര്‍ച്ചയായി മുഖ്യമന്ത്രിയെ ആക്രമിച്ചത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഇവര്‍ സോണിയയെ അറിയിച്ചു.












Click it and Unblock the Notifications