സോണിയ ഗാന്ധി കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക്? പ്രിയങ്കയെ റായ്ബറേലിയിൽ മത്സരിപ്പിച്ചേക്കും
ബെംഗളൂരു: കർണാടകയിൽ നിന്നും സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. അടുത്ത വർഷം ഏപ്രിലിൽ സംസ്ഥാനത്ത് നാല് രാജ്യസഭ സീറ്റുകളിൽ ഒഴിവ് വരും. ഇതിൽ ഒന്നിൽ സോണിയയെ മത്സരിപ്പിക്കാനുള്ള ചർച്ചകളാണ് കോൺഗ്രസിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം സോണിയയുമായി സംസാരിച്ചെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് എംപിമാരായ ജിസി ചന്ദ്രശേഖർ, സയ്യിദ് നസൂർ ഹുസൈൻ, ഡോ എൽ ഹനുമന്തയ്യ കൂടാതെ ബി ജെ പി എം പിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. നിലവിലെ അംഗനില അനുസരിച്ച് ഒഴിവ് വരുന്ന നാലിൽ മൂന്ന് സീറ്റുകളിലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് ഒരു സീറ്റിൽ സോണിയയെ മത്സരിപ്പിക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നത്.

ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയ ഗാന്ധി 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള സാധ്യത ഇല്ല. നിലവിൽ യുപിയിൽ കോൺഗ്രസിനുള്ള ഏക സീറ്റാണ് റായ്ബറേലി. സോണിയയെ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് കോൺഗ്രസ് ആലോചിക്കുന്നത്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചാൽ ഇത്തവണ സീറ്റ് നിലനിർത്താനാകുമെന്ന വികാരവും കോൺഗ്രസിനുണ്ട്. അതുവഴി സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശക്തമായ സാന്നിധ്യമാകാൻ പ്രിയങ്കയ്ക്ക് കഴിയുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.
അത് മാത്രമല്ല സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അവർക്ക് ഔദ്യോഗിക വസതിയായ 10 ജൻപഥ് നിലനിർത്താനും സാധിക്കും. അടുത്തിടെ പ്രിയങ്ക ഗാന്ധിക്കും രാഗുൽ ഗാന്ധിക്കും തങ്ങളുടെ വസതികൾ ഒഴിയേണ്ടി വന്നിരുന്നു. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കപ്പെട്ടതോടെയായിരുന്നു രാഹുൽ ഗാന്ധിക്ക് 15 വർഷത്തോളമായി കഴിഞ്ഞിരുന്ന ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു. പ്രിയങ്കയ്ക്ക് വസതി നഷ്ടമായത്.
അഞ്ച് തവണ ലോക്‌സഭാ എംപിയായ നേതാവാണ് സോണിയ ഗാന്ധി .ഒരിക്കൽ അമേഠിയിൽ നിന്നും നാല് തവണ റായ്ബറേലിയിൽ നിന്നുമാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും അവർ പരാജയം രുചിച്ചിട്ടിട്ടില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റായ്ബറേലിയിൽ അവർക്ക് ഇക്കുറി സജീവമാകാൻ സാധിച്ചിരുന്നില്ല. ഇത് കൂടി പരിഗണിച്ചാണ് പ്രിയങ്കയുടെ പേര് റായ്ബറേലിയിൽ നിന്നും ചർച്ചയാകുന്നത്. അതേസമയം സിദ്ധരാമയ്യയുടെ നിർദ്ദേശത്തോട് ഇതുവരെ സോണിയ ഗാന്ധി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. എന്നിരുന്നാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു നിർദ്ദേശം അവർ തള്ളിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications