ശ്രീദേവിയുടെ മരണത്തില്‍ കഥ മാറുന്നു; മരണം നേരത്തെ സംഭവിച്ചു, ഡോക്ടറെ വിളിച്ചില്ലെന്ന് റിപ്പോര്‍ട്ട്
ഈ സമയങ്ങളിലൊന്നും ഡോക്ടര്‍മാരെ വിളിച്ചതായി അറിവില്ല. ഡോക്ടര്‍മാരെ വിളിക്കാതെ പോലീസിനെ വിളിച്ചുവെന്ന സംശയമാണ് റിപ്പോര്‍ട്ടിലുള്ളത്.
നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത വീണ്ടും വര്‍ധിക്കുന്നു. നടി മരിച്ചുവെന്ന് സൂചിപ്പിച്ച് നേരത്തെ പറഞ്ഞ സമയവും പരിശോധനയില്‍ തെളിഞ്ഞ സമയവും തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. ഫസ്റ്റ്‌പോസ്റ്റ് ആണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൂടുതല്‍ ദുരൂഹതകളിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ട ശേഷം ഭര്‍ത്താവ് ആദ്യം വിളിച്ചത് ഡോക്ടര്‍മാരെയല്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ...
മരണത്തിന് മുമ്പ്
റാസല്‍ഖൈമയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയുടെ കുടുംബം. വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവ് ബോണി കപൂറും മകളും മുംബൈയിലേക്ക് തിരിച്ചു. ശ്രീദേവി യുഎഇയില്‍ തന്നെ തങ്ങി.
വിവരങ്ങള്‍ ഇങ്ങനെ
ദുബായില്‍ സഹോദരിക്കൊപ്പം കുറച്ചുദിവസം നില്‍ക്കാമെന്ന് കരുതിയാണ് ശ്രീദേവി അവിടെ തങ്ങിയതത്രെ. കൂടെ ഷോപ്പിങ് നടത്താമെന്നും അവര്‍ പറഞ്ഞിരുന്നുവത്രെ. ഇതാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം വന്ന വിവരങ്ങള്‍.
അഞ്ചുമണിക്ക് തിരിച്ചെത്തി
മുംബൈയിലെത്തിയ ബോണി കപൂര്‍ ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കുന്നതിന് ദുബായിലേക്ക് തന്നെ തിരിക്കുകയായിരുന്നു. അദ്ദേഹം വീണ്ടും ദുബായിലെത്തിയത് ശനിയാഴ്ച അഞ്ചുമണിയോടെയാണ്. 5.30നാണ് അദ്ദേഹം ജുമീറ എമിറേറ്റ്‌സ് ടവഴേസ് ഹോട്ടലിലേക്ക് പോയത്.
ശ്രീദേവി ചെയ്തത്
ശ്രീദേവിയുടെ മരണത്തിന് ശേഷം ഇത്രയും വിവരങ്ങള്‍ പുറത്തുവിട്ടത് ഖലീജ് ടൈംസാണ്. ഹോട്ടലില്‍ എത്തിയ ബോണി കപൂര്‍ 15 മിനുറ്റ് ശ്രീദേവിയുമായി സംസാരിക്കുന്നു. ഡിന്നറിന് പോകാന്‍ ഒരുങ്ങുന്നതിന് വേണ്ടി ശ്രീദേവി കുളിമുറിയിലേക്ക് പോയി.
ബാത്ത്ടബ്ബില്‍
15 മിനുറ്റ് കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന ബോണി കപൂര്‍ വിളിച്ചുനോക്കി. പ്രതികരണമുണ്ടായില്ല. വാതില്‍ ബലം പ്രയോഗിച്ച് തുറന്നു നോക്കുമ്പോള്‍ ശ്രീദേവി ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദ്യം വിളിച്ചത് സുഹൃത്തുക്കളെ
തുടര്‍ന്ന് ബോണി കപൂര്‍ സുഹൃത്തുക്കളെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അവര്‍ ശ്രീദേവിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുവെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സമയങ്ങളുടെ കാര്യത്തില്‍ ചില വ്യത്യാസം കാണുന്നുവെന്നാണ് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍
ശ്രീദേവിയുടെ മരണം സംഭവിച്ചിരിക്കുന്നത് 10.01നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് ഫസ്റ്റ്‌പോസ്റ്റ് പറയുന്നു. പോലീസിനെ വിളിച്ചത് ഒമ്പതുമണിക്കാണെന്ന് രേഖകളില്‍ വ്യക്തമാണ്. അങ്ങനെയാണെങ്കില്‍ പോലീസിനെ വിളിക്കുമ്പോള്‍ ശ്രീദേവിയുടെ മരണം സംഭവിച്ചിരിക്കില്ല.
ഡോക്ടര്‍മാരെ വിളിച്ചില്ലേ?
എന്നാല്‍ ഈ സമയങ്ങളിലൊന്നും ഡോക്ടര്‍മാരെ വിളിച്ചതായി അറിവില്ല. ഡോക്ടര്‍മാരെ വിളിക്കാതെ പോലീസിനെ വിളിച്ചുവെന്ന സംശയമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, മരണം സംഭവിച്ചത് 11 മണിക്കാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
കോണ്‍സുലേറ്റ് പറയുന്നു
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ശ്രീദേവി മരിച്ചത് 11 മണിക്കാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ബര്‍ദുബായ് പോലീസ് ബോണി കപൂറില്‍ നിന്ന് മൊഴിയെടുത്തത്.
രേഖകള്‍ കൈമാറി
സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ബോണിയുടെ മൊഴിയെടുത്തത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ ഹോട്ടലിലേക്ക് പോകാന്‍ അനുവദിച്ചു. പ്രാഥമിക വിവരങ്ങള്‍ വച്ചുള്ള റിപ്പോര്‍ട്ട് പ്രോസിക്യൂട്ടറുടെ തീരുമനത്തിന് കൈമാറിയിരിക്കുകയാണ് പോലീസ്.
ഔദ്യോഗിക അറിയിപ്പ്
ബോധം നഷ്ടമായതിനെ തുടര്‍ന്ന് കുളിമുറിയിലെ ബാത്ത്ടബ്ബില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ദുബായ് ഭരണകൂടത്തിന്റെ മീഡിയ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീണ്ടും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന വിവരങ്ങള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്.
പ്രസ്താവന ഉടന്‍
അതേസമയം, ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉടന്‍ പ്രസ്താവന ഇറക്കുമെന്നാണ് വിവരം. ഇതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകൂ. പോലീസ് ഈ നിര്‍ദേശത്തിന് കാത്തിരിക്കുകയാണ്.
എംബാം ചെയ്യും
പബ്ലിക് പ്രോസിക്യൂട്ടര്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കിയാല്‍ ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്യാന്‍ മാറ്റും. പിന്നീട് കാര്യങ്ങള്‍ വേഗത്തിലാകും. മുംബൈയിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
മാധ്യമങ്ങള്‍ പറയുന്നത്
എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സംശയം പ്രകടിപ്പിച്ചാല്‍ നടപടികള്‍ വൈകും. മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കും. അന്വേഷണം പൂര്‍ത്തിയായ ശേഷമേ മൃതദേഹം വിട്ടുകിട്ടൂവെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
അര്‍ജുന്‍ കപൂര്‍ ദുബായില്‍
അതിനിടെ, മൃതദേഹം ഏറ്റുവാങ്ങുന്നതിന് അര്‍ജുന്‍ കപൂര്‍ ദുബായിലേക്ക് പുറപ്പെട്ടു. ബോണിക് കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അര്‍ജുന്‍ കപൂര്‍. കപൂര്‍ കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിന് അധികൃതരുമായി ദുബായില്‍ ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ശ്രീദേവിക്ക് സംഭവിച്ചത് ആസ്പിരേഷന്‍? ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങിമരിക്കും; മൂന്ന് കാരണങ്ങള്‍
ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്... ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട്; റീ പോസ്റ്റുമോർട്ടം?
സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും