'മോദിയുടെ ചായക്കട' ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്
ചായക്കടക്കടയുടെ രൂപം നിലനിർത്തിക്കൊണ്ടുതന്നെ മോടി കൂട്ടും
ദില്ലി: ചായക്കടക്കാരനിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വളർച്ച പലപ്പോഴും ചർച്ചയായിട്ടുണ്ട്. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടാനൊരുങ്ങുകയാണ് മോദിയുടെ ഈ ചായക്കട. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. 'വഡ്‌നഗറിലെ റെയിൽവേ സ്റ്റേഷനിൽ ഒരു ചെറിയ ചായക്കടയുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യാത്ര ആരംഭിച്ചത് അവിടെ നിന്നുമാണ്. ഈ പ്രദേശത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം', തീരുമാനം അറിയിച്ചു കൊണ്ട് മഹേഷ് ശർമ്മ പറഞ്ഞു.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള വഡ്‌നഗർ റെയിൽവേ സ്റ്റേഷനിലാണ് കുട്ടിയായിരുന്നപ്പോൾ മോദി ചായവിൽപന നടത്തിയിരുന്ന ചെറുകട സ്ഥിതി ചെയ്യുന്നത്. എന്നാൽ പഴയ രീതിയിലല്ല, ചായക്കടയുടെ രൂപം അതേപടി നിലനിർത്തിക്കൊണ്ട് ചില മാറ്റങ്ങൾ വരുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

പുരാവസ്തു വകുപ്പിലെയും കേന്ദ്ര സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പിലെയും അധികൃതർ സ്ഥലം സന്ദർശിച്ചു. ഷർമിഷ്ട തടാകം പോലെയുള്ള സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് മോദിയുടെ ജൻമദേശമായ വഡ്‌നഗർ. റെയിൽവേ മന്ത്രാലയവുമായി ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.












Click it and Unblock the Notifications