കോപ്പിയടിക്ക് കര്‍ശന പരിശോധന; അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ പക്ഷയെഴുതാതെ മുങ്ങി
ലക്‌നൗ: പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് കര്‍ശന പരിശോധന നടത്തിയതോടെ പരീക്ഷയെഴുതാതെ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ മുങ്ങിയത്. ആദ്യ പരീക്ഷകള്‍ക്കുശേഷം ഈ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ല.
വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത്തവണ കര്‍ശന പരിശോധനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ നേരിട്ട് പരീക്ഷാ സെന്ററുകളില്‍ ക്രമക്കേട് തടയാനായി പരിശോധനയ്‌ക്കെത്തുകയും ചെയ്തിരുന്നു.
പ്രത്യേക സംഘത്തെ തന്നെ എല്ലാ പരീക്ഷാ സെന്ററുകളിലും പരിശോധനയ്ക്കായി നിയോഗിച്ചു. ഇതേ തുടര്‍ന്ന് 69,201 പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ആദ്യ ദിവസത്തെ പരീക്ഷയ്ക്കുശേഷം ക്ലാസിലെത്തിയില്ല. ഒരു കാരണവശാലും കോപ്പിയടിക്കാന്‍ അനുവദിക്കില്ലെന്ന് ദിനേശ് ശര്‍മ പറഞ്ഞു. പരീക്ഷയില്‍ നന്നായി പഠിച്ച് മാര്‍ക്കു വാങ്ങുന്നതാണ് വിദ്യാര്‍ഥികളുടെ മിടുക്കെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഹെലികോപ്റ്ററിലാണ് മന്ത്രി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. പരീക്ഷാ ഹാളുകളിലെല്ലാം സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക സംഘത്തിന്റെ പരിശോധനയും. എല്ലാംകൊണ്ടും പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അനങ്ങിയാല്‍ പിടിയിലാകുമെന്ന അവസ്ഥയിലാണ്. 66.37 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കിരിക്കുന്നത്.