സുഖുവിന്റെ സൈലന്റ് ഗെയിമില്‍ പ്രതിഭ വീണു; ഒരൊറ്റ മറുപടിയില്‍ ഹൈക്കമാന്‍ഡ് ഒപ്പം, സംഭവിച്ചത് ഇങ്ങനെ
ദില്ലി: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തത് കൊണ്ട് വലിയ പ്രക്ഷോഭമാണ് പ്രതിഭാ സിംഗിനെ പിന്തുണയ്ക്കുന്നവര്‍ നടത്തുന്നത്. എന്നാല്‍ പുറമേക്ക് കാണിക്കുന്ന ഈ ജനപിന്തുണ പ്രതിഭയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ ലഭിച്ചില്ലെന്നാണ് മനസ്സിലാവുന്നത്. അവരെ പാര്‍ട്ടി കൈവിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പ്രധാന കാരണം സുഖ്‌വീന്ദര്‍ സിംഗ് സുഖു നടത്തിയ സൈലന്റ് ഗെയിമാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എങ്ങനെ എത്തി എന്നതാണ് പലരെയും അമ്പരപ്പിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയെ ഒന്നാകെ തന്റെ നിയന്ത്രണത്തില്‍ അദ്ദേഹം നിര്‍ത്തിയിരുന്നു എന്നതാണ് സത്യം. പ്രതിഭ പോലും അവസാന നിമിഷമാണ് ഇക്കാര്യം അറിഞ്ഞത്. വിശദമായ വിവരങ്ങളിലേക്ക്....
48 മണിക്കൂറിനുള്ളിലാണ് കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞത്. എല്ലാവരും വന്‍ പിന്തുണ പ്രതിഭ സിംഗിന് ഉണ്ടെന്നായിരുന്നു കരുതിയത്. വീരഭദ്രസിംഗിന്റെ പകരക്കാരിയായി അവര്‍ വരുമെന്ന് ഉറപ്പിച്ചിരുന്നു അവരുടെ പിന്തുണയ്ക്കുന്ന വിഭാഗം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു. എംഎഎല്‍എമാരുടെ പിന്തുണയും അവര്‍ക്ക് തന്നെയാണെന്നും എല്ലാവരും കരുതി. പകുതിയില്‍ അധികം എംഎല്‍എമാര്‍ അവരെ പിന്തുണയ്ക്കുമെന്നായിരുന്നു കരുതിയത്.
ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹിമാചലിലേക്ക് അയച്ച കേന്ദ്ര നിരീക്ഷകരും രാജീവ് ശുക്ല അടക്കമുള്ള നേതാക്കളും മുഖ്യമന്ത്രിയെ തീരുമാനിക്കാനായി യോഗം ചേര്‍ന്നപ്പോള്‍ തന്നെ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. പ്രതിഭ സിംഗിന് ഉണ്ടെന്ന് കരുതിയ പിന്തുണ പെട്ടെന്ന് പൊളിയുന്നതാണ് കണ്ടത്. അവരുടെ പിന്തുണ വളരെ പിന്നിലേക്ക് പോയി. മുഖ്യമന്ത്രിയാവാന്‍ അവര്‍ നടത്തിയ ശ്രമം പൊളിഞ്ഞത് അവിടെയാണ്. അവര്‍ക്കൊപ്പം വേണ്ടത്ര എംഎല്‍എമാരില്ലെന്ന് ഹൈക്കമാന്‍ഡിന് എളുപ്പത്തില്‍ മനസ്സിലായി.
പ്രതിഭയ്ക്ക് തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തിരിച്ചടി നേരിട്ടിരുന്നു. അവരുടെ വിശ്വസ്തയായ ആശാ കുമാരിയെ പോലുള്ളവരുടെ തോല്‍വി എംഎല്‍എമാരുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായിരുന്നു. പ്രതിഭ പക്ഷത്തെ എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സുഖു കൃത്യമായി എല്ലാം പ്ലാന്‍ ചെയ്ത് നടപ്പാക്കിയിരുന്നു. തനിക്കൊപ്പമുള്ളവരുടെ വിജയം അദ്ദേഹം ഉറപ്പിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ചിരുന്നു. സുഖുവിന്റെ എംഎല്‍എമാരുടെ എണ്ണം പകുതിയിലും മുകളിലായിരുന്നു.
നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷി
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സുഖു തന്റെ ഗൃഹപാഠം കൃത്യമായി ചെയ്തിരുന്നു. കണക്കുകളില്‍ താന്‍ തന്നെ മുന്നില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം ഉറപ്പാണെന്നും സൈലന്‍ഡായി ഉറപ്പിച്ചു. ഒരു ഘട്ടത്തില്‍ പോലും താന്‍ മത്സരത്തിലുണ്ടെന്ന് പുറത്തേക്ക് തോന്നിപ്പിച്ചില്ല. പക്ഷേ പാര്‍ട്ടി നേതൃത്വത്തെ കൃത്യമായി ബോധ്യപ്പെടുത്തി. 21 എംഎല്‍എമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുണ്ടെന്ന് സുഖു കേന്ദ്ര നിരീക്ഷകരെയും ഹൈക്കമാന്‍ഡിനെയും അറിയിക്കുകയും ചെയ്തു.
എംഎല്‍എമാരുടെ കാര്യത്തില്‍ കൃത്യമായ മുന്‍തൂക്കം സുഖു നേടിയിരുന്നു. ഏറ്റവും ചെറിയ ചുറ്റുപാടില്‍ നിന്ന് വരുന്നയാള്‍ക്ക് മുഖ്യമന്ത്രി പദം നല്‍കാനും നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് എംഎല്‍എമാരുടെ പിന്തുണ അവര്‍ക്കില്ലെന്ന് പ്രതിഭയെ നേതാക്കള്‍ ബോധ്യപ്പെടുത്തിയത്. പ്രതിഭയ്ക്ക് നിമിഷ നേരം കൊണ്ട് പന്ത് തന്റെ കോര്‍ട്ടില്‍ അല്ലെന്നും മനസ്സിലായി. ഇതോടെ അവര്‍ മറ്റ് ആവശ്യങ്ങള്‍ ഉന്നയിക്കാനും തുടങ്ങി. തന്റെ മകനെയോ മുകേഷ് അഗ്നിഹോത്രിയെയോ ഉപമുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഈ ആവശ്യം.
ഹൈക്കമാന്‍ഡ് ഇവിടെയും സേഫ് ഗെയിം കളിച്ചു. മുകേഷ് അഗ്നിഹോത്രിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി. പ്രതിഭയുടെ കുടുംബത്തിന് ഇതോടെ രണ്ട് വന്‍ പദവികളിലൊന്നും ലഭിച്ചില്ല. പക്ഷേ അഗ്നിഹോത്രിയോട് എതിര്‍പ്പുകള്‍ പ്രതിഭയ്ക്കില്ലായിരുന്നു. അതേസമയം പ്രതിഭയുടെ മകന്‍ വിക്രമാദിത്യ സിംഗിന് മന്ത്രിസഭയില്‍ റോളുണ്ടാകും. അദ്ദേഹത്തിന് സുപ്രധാന വകുപ്പ് തന്നെ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം രജപുത് വിഭാഗത്തില്‍ നിന്നുള്ള നേതാവായതും സുഖുവിന് ഗുണം ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ ഭൂരിഭാഗം പേരും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ് മുഖ്യമന്ത്രിയായിട്ടുള്ളത്.