ഹിമാചലിൽ 20 ഓളം എംഎൽഎമാരുടെ പിന്തുണ സുഖ്വിന്ദർ സുഖുവിന്; ഇനി തീരുമാനം ഹൈക്കമാൻറിന്റേത്
ദില്ലി: തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മുഖ്യമന്ത്രിയെ ചൊല്ലി ഹിമാചൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിംഗ് കസേരയ്ക്കായി അവകാശം ഉന്നയിച്ചതാണ് ഇപ്പോൾ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയായി നയിക്കാൻ തനിക്ക് കഴിയുമെന്നും വീരഭദ്ര സിംഗിന്‍റെ കുടുംബത്തെ മാറ്റി നിർത്താൻ ആകില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം പ്രതിഭ രംഗത്തെത്തുകയായിരുന്നു. തർക്കം കടുത്തതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ് എംഎൽഎമാർ.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ പ്രതിഭ സിംഗിന് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി മകൻ വിക്രമാദിത്യ സിംഗ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇക്കാര്യത്തിൽ പ്രതിഭയും നിലപാട് വ്യക്തമാക്കിയത്. തന്റെ ഭർത്താവായ വീരഭദ്ര സിംഗിന്‍റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം ഫലം മറ്റാർക്കെങ്കിലും കസേര നൽകാനാവില്ലെന്നായിരുന്നു അവർ പറഞ്ഞത്.

പ്രശ്നം രൂക്ഷമായതോടെ തീരുമാനം നിരീക്ഷകർക്ക് വിട്ടതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവർക്കാണ് ചുമതല. അതേസമയം തർക്കം ഉയർന്നതോടെ
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ എം എൽ എമാർ ഷിംലയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ 40 എം എൽ എമാരും പങ്കെടുത്തു. തർക്കങ്ങൾ ഇല്ലാതെ കാര്യങ്ങൾ പരിഹരിക്കണമെന്നതാണ് എം എൽ എമാരുടെ ആവശ്യം.

എം എൽ എമാരിൽ നിന്നും നിരീക്ഷകർ അഭിപ്രായം തേടിയെന്നാണ് വിവരം. നിലവിൽ എം എൽ എമാരിൽ 20 ഓളം പേരുടെ പിന്തുണ പാർട്ടിയുടെ പ്രചരണ വിഭാഗം തലവൻ കൂടിയായ സുഖ്വിന്ദർ സിംഗിനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. പ്രതിഭാ സിംഗിന് പത്തോളം എം എൽ എമാരുടെ പിന്തുണയാണ് ഉള്ളത്.

സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് സുഖ്വിന്ദർ. നദൗഡിൽ നിന്നുള്ള എം എൽ എ കൂടിയായ അദ്ദേഹത്തിന് നേതാക്കൾക്ക് ഇടയിൽ വലിയ സ്വീകാര്യത ഉണ്ട്. പ്രാദേശിക തലത്തിലും വലിയ പിന്തുണ ഉള്ളയാളാണ് സുഖ്വിന്ദർ.അതേസമയം പ്രതിഭാ സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. അവർ നിലവിൽ മാണ്ഡിയിൽ നിന്നുള്ള എംപിയാണ്. മുഖ്യമന്ത്രിയായാൽ തന്നെ ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും അവർ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

അതിനിടെ സുഖ്വിന്ദറിന്റെ പേരിലേക്ക് ചർച്ച നീങ്ങിയതോടെ പ്രതിഭ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പ്രതിഭ പുലർത്തുന്നുണ്ട്. എന്തായും തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. ചെറിയ പ്രശ്നങ്ങൾ പോലും ഹിമാചലിൽ അധികാര നഷ്ടത്തിന് കാരണമായേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

അധികാരം തിരിച്ച് പിടിക്കാൻ ബി ജെ പി ഹിമാചലിൽ ശ്രമിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുൻപ് ഭരണ നഷ്ടത്തിന് കാരണമായിട്ടുണ്ടെന്ന ഉദാഹരണവും പാർട്ടിക്ക് മുന്നിൽ ഉണ്ട്. അതുകൊണ്ട് തന്നെ നേതാക്കളുമായി കൂടിയാലോചിച്ച് സമവായത്തിലെത്താനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. ബി ജെ പിക്ക് അധികാരത്തിലേക്ക് അവസരം ഒരുക്കാതെ കാര്യങ്ങൾ പരിഹരിക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയേക്കും.












Click it and Unblock the Notifications