ഒരാഴ്ച പോയിട്ട് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, മരട് ഫ്ളാറ്റുടമകളുടെ ആവശ്യം തളളി സുപ്രീം കോടതി!
ദില്ലി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഫ്‌ളാറ്റുടമകളുടെ അവസാന ശ്രമവും പരാജയം. ഫ്‌ളാറ്റ് ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം എന്നുളള ആവശ്യം സുപ്രീം കോടതി തളളി. ഒരാഴ്ച കൂടി സമയം അനുവദിക്കണം എന്നായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം. എന്നാല്‍ ഒരാഴ്ച പോയിട്ട് ഒരു മണിക്കൂര്‍ പോലും കൂടുതലായി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷക നിമ്മി തോമസ് ആണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. എന്നാല്‍ ഫ്‌ളാറ്റ് ഉടമകളുടെ ഒരാവശ്യവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അരുണ്‍ മിശ്ര വ്യക്തമാക്കി. അതേസമയം ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് നിമ്മി തോമസ് ചൂണ്ടിക്കാട്ടി.

ഇതോടെ ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി. കോടതിക്ക് അകത്ത് ഒച്ച വെയ്ക്കരുത് എന്ന് അഭിഭാഷകയോട് അരുണ്‍ മിശ്ര ക്ഷോഭിച്ചു. കൂടുതല്‍ വാദിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. വിധി അതുപോലെ തന്നെ നടപ്പാക്കണം. വിധിയില്‍ ഒരു തരത്തിലുളള ഭേദഗതിയും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി. മാത്രമല്ല അഭിഭാഷകരോട് കോടതി മുറിക്ക് പുറത്ത് പോകാനും ജ. അരുണ്‍ മിശ്ര ഉത്തരവിട്ടു.
മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇനി ഒഴിയാനുളളത് 29 കുടുംബങ്ങളാണ്. ഫ്‌ളാറ്റുകള്‍ ഒഴിയാനുളള സമയപരിധി ഇന്നലെ വൈകിട്ട് അവസാനിച്ചിരുന്നു. പിന്നീടത് രാത്രി പന്ത്രണ്ട് മണി വരെ നീട്ടി നല്‍കി. വീട്ടുപകരണങ്ങള്‍ മാറ്റുന്നതിന് വേണ്ടിയാണ് കളക്ടര്‍ സമയം നീട്ടി നല്‍കിയത്. ഉടമസ്ഥര്‍ ആരെന്ന് അറിയാത്ത 50 ഫ്‌ളാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും. ഫ്‌ളാറ്റ് ഒഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക പുനരധിവാസ സംവിധാനം ലഭ്യമാക്കും.












Click it and Unblock the Notifications