സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി: എതിർത്ത് ചീഫ് ജസ്റ്റിസ് യുയു ലളിതും രവീന്ദ്ര ഭട്ടും
ദില്ലി: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് സംവരണം അനുവദിക്കുന്ന സാമ്പത്തിക സവരണം ശരിവെച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സാമ്പത്തിക സംവരണങ്ങള്‍ക്കെതിരായ ഹർജിയില്‍ വിധി പറഞ്ഞത്. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും കേന്ദ്ര സർക്കാർ നിലപാടിനെ അംഗീകരിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനൊപ്പം ചീഫ് ജസ്റ്റിസ് യുയു ലളിതുമാണ് ഭിന്ന വിധി പ്രഖ്യാപിച്ചത്.
'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച
സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്നാണ് ജസ്റ്റിസ് ഭട്ട് തന്റെ വിധിയില്‍ വ്യക്തമാക്കിയത്. ഇതിനോട് ചീഫ് ജസ്റ്റിസും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. സാമ്പത്തിക സംവരണം ഭരണഘടനാപരമാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നുമായിരുന്നു മറ്റ് മൂന്ന് ജഡ്ജമാരുടേയും നിലപാട്. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി.
ജസ്റ്റിസ് ദിനേശ് മഹേശ്വരിയാണ് ആദ്യം വിധി പുറപ്പെടുവിച്ചത്. സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ അവർ നിലവിൽ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി. ഭരണഘടന ഭേദഗതി വിവേചനപരമല്ലെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി വ്യക്തമാക്കി.
2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി ചെയ്തുകൊണ്ടായിരുന്നു സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്. സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിച്ചിട്ടുണ്ടോ, അനുവദിച്ചാൽ അത് അതിന്റെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാകുമോ തുടങ്ങിയ കാര്യമാണ് പ്രധാനമായും കോടതി പരിശോധിച്ചത്.
ഒരു വ്യക്തിയുടെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിൽ മുൻഗണനാ പരിഗണന എന്ന ആശയത്തെക്കുറിച്ച് ഭരണഘടന ഒരിടത്തും സംസാരിക്കുന്നില്ലെന്നായിരുന്നു നിയമത്തെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 103-ാം ഭരണഘടനാ ഭേദഗതി, സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചിരുന്നു.