'അധികാരം വരികയും പോവുകയും ചെയ്യും, ബന്ധങ്ങളാണ് വലുത്', അജിത് പവാറിനെ ഉന്നമിട്ട് സുപ്രിയ സുലെ
മുംബൈ: പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി ബിജെപി പക്ഷത്തേക്ക് പോയ അജിത് പവാറിനെ തിരികെ കൊണ്ട് വരാനുളള നീക്കങ്ങളിലാണ് എന്‍സിപി. ശരദ് പവാറിന്റെ പ്രത്യേക ദൂതന്‍ അജിത് പവാറിനെ കണ്ട് അനുനയത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ തിരിച്ച് വരവിനുളള സൂചനകളൊന്നും അജിത് പവാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയിലേത് ടോപ് സീക്രട്ട് ഓപ്പറേഷൻ!
അതിനിടെ ഉപമുഖ്യമന്ത്രിയാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍ ട്വീറ്റും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സ്ഥിരതയുളള സര്‍ക്കാരുണ്ടാകുമെന്നും ട്വീറ്റില്‍ പറയുന്നു. അജിത് പവാറിന്റെ കുടുംബം അടക്കം ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെക്കാനും എന്‍സിപിയിലേക്ക് തിരികെ എത്തിക്കാനും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ അജിത് പവാറിനെ ലക്ഷ്യമിട്ട് കൊണ്ട് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ നടത്തുന്ന പ്രതികരണങ്ങള്‍ ചര്‍ച്ചയാവുകയാണ്. ''അധികാരം വരികയും പോവുകയും ചെയ്യും എന്നാണ് താന്‍ വിശ്വസിക്കുന്നത്. ബന്ധങ്ങളാണ് വലുത്'' എന്നാണ് സുപ്രിയ സുലെ ഞായറാഴ്ച രാവിലെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടത്.
സുപ്രിയ സുലെയുടെ മറ്റൊരു സ്റ്റാറ്റസ് ഇങ്ങനെയാണ്. ''ഗുഡ് മോര്‍ണിംഗ്. മൂല്യങ്ങള്‍ക്കാണ് അന്തിമ വിജയം ഉണ്ടാവുക. ആത്മാര്‍ത്ഥതയും കഠിനാഥ്വാനവും ഒരിക്കലും പാഴായിപ്പോകില്ല. ആ വഴി കഠിമായിരിക്കാം, എന്നാല്‍ അത് നിലനില്‍ക്കും''. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ പാര്‍ട്ടിയും കുടുംബവും പിളര്‍ന്നതായി സുപ്രിയ സുലെ സ്റ്റാറ്റസ് ഇട്ടിരുന്നു. പവാര്‍ കുടുംബത്തില്‍ ശരദ് പവാറിന് ശേഷമുളള അധികാര കേന്ദ്രമായി സുപ്രിയ സുലെ വളര്‍ന്ന വരുന്നതിലുളള അതൃപ്തിയാണ് ബിജെപി പക്ഷത്തേക്ക് ചായാന്‍ അജിത് പവാറിനെ പ്രേരിപ്പിച്ച പല ഘടകങ്ങളില്‍ ഒന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്.