എംപിമാരുടെ സസ്പെൻഷൻ; പ്രതിഷേധം തുടർന്ന് പ്രതിപക്ഷം..കറുത്ത ബാന്റ് കെട്ടി ധർണ
ദില്ലി;രാജ്യസഭയിൽ നിന്നും 12 എംപിമാരെ സസ്പെന്റ് ചെയ്ത നടപടിയിൽ ഇന്നും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിലാണ് പ്രതിഷേധം തുടരുന്നത്. കൈയ്യിൽ കറുത്ത ബാന്റ് കെട്ടിയാണ് പ്രതിഷേധം.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, കെസി വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് എംപി ഡോല സെൻ തുടങ്ങിയ നേതാക്കൾ എല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്ത്യയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം.

രാവിലെ 11 മണിക്ക് രാജ്യസഭ സമ്മേളിച്ചയുടൻ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ എംപിമാർ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ വെങ്കയ്യ നായിഡു എംപിമാരുടെ നടപടി നിന്ദ്യമായിരുന്നുവെന്ന് ആവർത്തിച്ചു. 12 അംഗങ്ങളുടെ സസ്പെൻഷനെ 'ജനാധിപത്യവിരുദ്ധം' എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ അത്തരത്തിലൊരു ന്യായീകരണം എന്തിനെന്ന് തനിക്ക് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സസ്‌പെൻഡ് ചെയ്ത എംപിമാരുടെ നടപടി പൈശാചികമായിരുന്നുവെന്ന് നായിഡു ആരോപിച്ചു.
സഭയ്ക്കകത്തും പുറത്തും ഈ സസ്പെൻഷനെ ജനാധിപത്യവിരുദ്ധമെന്ന് വിളിക്കുന്നവർ എന്തുകൊണ്ടാണ് സസ്പെന്റ് ചെയ്തതെന്ന കാര്യത്തിൽ ഒരു വാക്ക് പോലും മിണ്ടാൻ തയ്യാറാകുന്നില്ല. സഭയെ അവഹേളിക്കുന്ന രീതിയിലാണ് എംപിമാർ പെരുമാറിയത്, നായിഡു പറഞ്ഞു. അതേസമയം നായിഡുവിന്റെ വിശദീകരണം തള്ളിയ പ്രതിപക്ഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ നിർത്തിവെച്ചു.
അതേസമയം സസ്പെന്ഷൻ നടപടി പിൻവലിച്ചില്ലങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇന്നലേയും പ്രതിപക്ഷം വിഷയത്തിൽ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചിരു്നു. സസ്പെൻഷൻ നടപടി പിൻവലിക്കാതെ സഭ നടപടികളുമായി സഹകരിക്കരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
Recommended Video
എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം പിമാരെയാണ് സസ്പെന്റ് ചെയ്തത്.വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലായിരുന്നു നടപടി.ഫുലോ ദേവി നേതാം (കോണ്‍ഗ്രസ്), ഛായാ വര്‍മ (കോണ്‍ഗ്രസ്), ഋപുണ്‍ ബോറ (കോണ്‍ഗ്രസ്), രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്), ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), സെയ്ദ് നസീര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), പ്രിയങ്കാ ചതുര്‍വേദി (ശിവസേന), അനില്‍ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ.












Click it and Unblock the Notifications