സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ജീവനക്കാരെ തൊഴിലാളികളായി പോലും അംഗീകരിക്കുന്നില്ല: റഹീം
ദില്ലി: ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്‌സീനും സമാന സ്വഭാവമുള്ള അനൗപചാരിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ള ഗിഗ് വർക്കേഴ്സും നേരിടുന്ന ചൂഷണം തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നേതാവും രാജ്യസഭ എം പിയുമായ എ എ റഹീം. രാജ്യസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ ഇ-ശ്രം പോർട്ടൽ പ്രകാരം, 28.01.2022-ന് രജിസ്റ്റർ ചെയ്ത ഗിഗ് തൊഴിലാളികളുടെ എണ്ണം 717,686 ആണ്. നിതി ആയോഗിന്റെ പഠനമനുസരിച്ച്,
2020-21ൽ 77 ലക്ഷം തൊഴിലാളികൾ ഗിഗ് എക്കണോമിയിൽ ഏർപ്പെട്ടിരുന്നു. 2029-30 ആകുമ്പോഴേക്കും ഗിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടി ആകുമെന്ന് ഇതേ പഠനം വെളിപ്പെടുത്തുന്നു. രാജ്യത്തെ തൊഴിലാളികളിൽ ഗണ്യമായതും വർദ്ധിച്ചുവരുന്നതുമായ ഒരു വിഭാഗമാണ് ഗിഗ് തൊഴിലാളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വൻകിട കുത്തകകളുടെ കയ്യിൽ കടുത്ത ചൂഷണമാണ് അവർ നേരിടുന്നത്. പാർട്ണർ, എക്‌സിക്യൂട്ടീവ് എന്നിങ്ങനെയുള്ള ശൂന്യമായ ലേബലുകൾ അവർക്ക് നൽകുന്നതിലൂടെ കമ്പനികൾ അവരെ തൊഴിലാളികളായി പോലും അംഗീകരിക്കുന്നില്ല. ഇത് തൊഴിൽ നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കമ്പനികളെ സഹായിക്കുകയും ഗിഗ് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം നിഷേധിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഗിഗ് തൊഴിലാളികളുടെ വരുമാനവും നിലനിൽപ്പിന് തികയില്ല.
ഗിഗ് തൊഴിലാളികളുടെ ഈ ചൂഷണം തുടരാൻ നാം അനുവദിക്കരുത്. ഗിഗ് തൊഴിലാളികളെ അംഗീകരിക്കുന്നതിനും അവർക്ക് തൊഴിൽ നിയമങ്ങളുടെ സുരക്ഷ വ്യാപിപ്പിക്കുന്നതിനും അവർക്ക് സാമൂഹിക സുരക്ഷ, ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ, സ്ഥിരം തൊഴിലിന്റെ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനും പ്രത്യേക നിയമം കൊണ്ടുവരണമെന്ന് എ എ റഹീം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം, വർധിച്ച വിമാനനിരക്കുകൾ സംബന്ധിച്ച പ്രശ്നം വി ശിവദാസന്‍ എംപി പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ ഉന്നയിച്ചു. ഇന്ത്യയിൽ വിമാന യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കുകൾ വഴി വിമാനക്കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്. ഒരു വശത്തേയ്ക്കുള്ള യാത്രക്ക് ഇക്കോണമി ക്ലാസിൽ പോലും ഇരുപത്തിഅയ്യായിരം രൂപ ഈടാക്കുന്ന അവസ്ഥയാണ്. ഈ കുത്തഴിഞ്ഞ അവസ്ഥ നിയന്ത്രിക്കാൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണ് ഉയർത്തിയത്. യാത്രക്കാർക്ക് വേണ്ടി ഒരു പ്രൈസ് ബാൻഡ് ഏർപ്പെടുത്തി ഈ കൊള്ളയക്ക് തടയിടുകയാണ് വേണ്ടത്. അത് സർക്കാർ ചെയ്യാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications