ഡിഎംകെ- സിപിഐ സീറ്റ് ധാരണയായി: തമിഴ്‌നാട്ടിൽ സിപിഐ ആറ് സീറ്റില്‍ മത്സരിക്കും
ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയതോടെ സംസ്ഥാനത്ത് സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണ്ണയവും ഊർജ്ജിതമായി നടന്നുവരികയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയുമായി സിപിഐ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായി. ഇതോടെ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുക.

അന്തിമധാരണയായി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകള്‍ സംബന്ധിച്ച് ഡിഎംകെയും സിപിഐയും ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഡിഎംകെ- സിപിഐ സഖ്യം തമിഴ്‌നാട്ടില്‍ ഇത്തവണ ചരിത്ര വിജയമായിരിക്കും നേടുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സിപിഎമ്മിന് 12
നേരത്തെ ഡിഎംകെയുമായി സഖ്യം തുടരുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. 12 സീറ്റുകളാണ് സിപിഎം ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം 35 മുതല്‍ 40 സീറ്റ് വരെയാണ് കോണ്‍ഗ്രസ് ഡിഎംകെ നേതൃത്വത്തിനോട് ഇത്തവണ ചോദിച്ചത്. ഇതിൽ അസ്വാരസ്യങ്ങളും നിലവിലുണ്ട്. എന്നാല്‍ 40 സീറ്റ് കോൺഗ്രസിന് നല്‍കാനാവില്ലെന്ന് ഡിഎംകെയും വ്യക്തമാക്കി. അതേ സമയം കോണ്‍ഗ്രസ് 30 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 22 സീറ്റാണ് ഡിഎംകെ മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ദാനം. 24 സീറ്റിലേക്ക് അവസാനവട്ട ചര്‍ച്ച എത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസുള്ളത്.

ഒറ്റയ്ക്ക് മത്സരിക്കും?
നേരത്തെ ഉമ്മന്‍ചാണ്ടിയും വീരപ്പ മൊയ്ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റ് കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡിഎംകെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങളുള്ളതിനാൽ കോൺഗ്രസ് ഡിഎംകെ സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.

ഡിഎംകെയ്ക്ക് ആശങ്ക
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ട് സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇതിന് പുറമേ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് കോണ്‍ഗ്രസിന് കൂടുതൽ സീറ്റ് നല്‍കുന്നതില്‍ നിന്ന് ഡിഎംകെയെ തടയുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മത്സരിച്ച 39 സീറ്റില്‍ 38ലും വിജയിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഡിഎംകെ ഇത്തവണത്തെ മത്സരത്തിനൊരുങ്ങുന്നത്. 2006 ല്‍ 48 സീറ്റിലും 2011 ല്‍ 63 സീറ്റിലുമാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് കീഴിൽ മത്സരിച്ചിരുന്നത്.












Click it and Unblock the Notifications