കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു, അമേരിക്കൻ സന്ദർശത്തിന് പിന്നാലെ, നടൻ ഐസൊലേഷനിൽ
ചെന്നൈ: നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് വന്നത് മുതല്‍ തനിക്ക് ചെറിയ ചുമയുണ്ടായിരുന്നുവെന്ന് കമല്‍ പറയുന്നു. അതേത്തുടര്‍ന്ന് പരിശോധന നടത്തി. ഇതോടെയാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. താന്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കുന്നുവെന്നും അതുകൊണ്ട് എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമല്‍ഹാസന്‍ ട്വീറ്റില്‍ പറയുന്നു.
ചെന്നൈയിലെ ആശുപത്രിയിലാണ് മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കമല്‍ ഇന്ന് പങ്കെടുക്കേണ്ടിയിരുന്നു സിനിമാ ലോഞ്ചിംഗ് പരിപാടി മാറ്റി വെച്ചിരിക്കുകയാണ്. കമല്‍ഹാസന്റെ ആരോഗ്യനില സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ഉലകനായകന്‍ തന്റെ അറുപത്തിയേഴാം പിറന്നാള്‍ ആഘോഷിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുതല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുളള രാഷ്ട്രീ യ നേതാക്കളും സിനിമാ രംഗത്തുളളവരും ആരാധകരും അടക്കം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരുന്നു. സിനിമകളും രാഷ്ട്രീയപ്രവര്‍ത്തനവും മറ്റുമായി കമല്‍ഹാസന്‍ ഏറെ തിരക്കിലാണ്. തമിഴ് ബിഗ് ബോസിന്റെ അവതാരകനും കമല്‍ഹാസനാണ്.
Recommended Video
നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് വിക്രമില്‍ ആണ് കമല്‍ഹാസന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കമല്‍ഹാസന്റെ ഉടമസ്ഥതയിലുളള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് വിക്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.