ആന്ധ്രയിൽ കോൺഗ്രസിനെ ഞെട്ടിക്കാൻ ടിഡിപിയുടെ പുതിയ സഖ്യം; പവൻ കല്യാണുമായി കൈകോർക്കും?
Recommended Video
അമരാവതി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ടിഡിപിയും തെലങ്കാനയിൽ ഒരുമിച്ച് മത്സരിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലും സഖ്യം ആവർത്തിക്കുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കോൺഗ്രസ് പറയുന്നതിന് മുമ്പ് തന്നെ സഖ്യത്തിലെ താൽപര്യക്കുറവ് ടിഡിപിയും വ്യക്തമാക്കിയിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസാണ് ടിഡിപിയുടെ പ്രധാന എതിരാളി. വൈഎസ്ആറിനെ തറപറ്റിക്കാൻ തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായുള്ള ബന്ധം പൊടിതട്ടിയെടുക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. വിശദാംശങ്ങൾ ഇങ്ങനെ:
സഖ്യമുണ്ടാകും
പവനുമായി സഖ്യത്തിന് സാധ്യതയുണ്ടാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ് സൂചനകൾ നൽകിയത്. പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാവ് ടിജി വെങ്കടേഷ് മാർച്ചിൽ സഖ്യത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനകൾ നൽകി.
വൈഎസ്ആർ കോൺഗ്രസ്
ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസാണ് ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ മുഖ്യ എതിരാളി. അടുത്തിടെ ജഗൻമോഹൻ റെഡ്ഡിയുടെ റാലിക്ക് ലഭിച്ച വൻ ജന പിന്തുണ ടിഡിപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. കോൺഗ്രസിനെ കൂട്ടുപിടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് ടിഡിപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ആന്ധ്രാ വിഭജനത്തെ തുടർന്ന് സംസ്ഥാനത്ത് കോൺഗ്രസിന്റെ ജനപ്രീതിക്ക് ഇടിവുണ്ടായിട്ടുണ്ട്. തെലങ്കാനയിലും വൻ തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം വളരെ നന്നായി എന്നാണ് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.
പവൻ കല്യാണിന്റെ പാർട്ടി
ആന്ധ്രയിലും തെലങ്കാനയിലും നിരവധി ആരാധകരുള്ള നടനാണ് പവൻ കല്യാൺ. 2019ലോക്സഭാ തിരഞ്ഞെടുപ്പിൽ പവൻ കല്യാൺ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2014ലാണ് പവൻ കല്യാൺ സ്വന്തം പാർട്ടിയായ ജനസേന പ്രഖ്യാപിക്കുന്നത്. അന്ന് മത്സരരംഗത്ത് ഇറങ്ങിയില്ലെങ്കിലും ബിജെപി- ടിഡിപി സഖ്യത്തിന് പിന്തുണ നൽകി. എന്നാൽ അധികം വൈകാതെ തന്നെ സഖ്യം തകരുകയായിരുന്നു.
പുതിയ സഖ്യം.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ടിഡിപി എൻഡിഎ സഖ്യം വിടുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനാകാത്തത് സംസ്ഥാനത്ത് ടിഡിപിക്കും തിരിച്ചടിയായി. സർക്കാരിനെതിരെയുള്ള പ്രധാന ആയുധമായി വൈഎസ്ആർ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതും ഇതാണ്. പവൻ കല്യാണുമായി പുതിയ സഖ്യം ഉണ്ടാക്കിയാൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നായിഡുവിന്റെ വിലയിരുത്തൽ.
ത്രികോണ മത്സരം
പവൻ കല്യാണുമായി സഖ്യത്തിൽ ഏർപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്ത് ഇത്തവണ ത്രികോണ മത്സരം നടക്കാനാണ് സാധ്യത. പൊതുയോഗങ്ങളിൽ വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ പവൻ കല്യാണിന് സാധിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിൽ ജാതി സമവാക്യങ്ങളും നിർണായകണാണ്. പ്രധാന വോട്ട ബാങ്കായ കാപു സമുദായാംഗമാണ് പവൻ കല്യാൺ. എന്നാൽ കാപു സമുദാംഗയങ്ങൾ കൂടുതലയുള്ള ഗോദാവരി പ്രദേശത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്തത് പവൻ കല്യാണിന് തിരിച്ചടിയാണ്. എങ്കിലും ആരാധന വോട്ടാക്കി മാറ്റാൻ കഴിഞ്ഞാൽ വലയി മുന്നേറ്റം നടത്താൻ ജന സേനയ്ക്ക് കഴിയും.
ടിഡിപിയുടെ പേടി സ്വപ്നം
ജനസേനയെ ഒരു എതിരാളിയായി വൈഎസ്ആർആർ കോൺഗ്രസ് കണക്കാക്കിയിട്ടില്ല. പത്ത് മാസത്തിനിടെ മൂവായിരം കിലോമീറ്റൻ നടന്നാണ് ജഗൻമോഹൻ റെഡ്ഡി പദയാത്ര നടത്തിയത്. പാർട്ടിക്ക് കാര്യമായ വേരോട്ടം ഇല്ലാത്ത സീമാന്ധ്രയിൽ പോലും വമ്പൻ ജനാവലിയെ ആകർഷിക്കാൻ പദയാത്രയ്ക്കായി. നായിഡുവിന്റെ ജനപ്രീതി കുറയുന്നുവെന്നതിന്റെ തെളിവായാണ് ഈ ജനപങ്കാളിത്തത്തെ വിലയിരുത്തുന്നത്.
പ്രത്യേക പാക്കേജ് കൊണ്ടുവരും
തെലങ്കാന മുഖ്യമന്ത്രിയുടെ ചന്ദ്രശേഖര റാവുവിന്റെ മുഖ്യ ശത്രുവാണ് ചന്ദ്രബാബു നായിഡു. കള്ളനും വഞ്ചകനുമാണ് ചന്ദ്രബാബു നായിഡുവെന്നാണ് നായിഡുവിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കെസിആറുമായി ജഗന് നല്ല ബന്ധമാണുള്ളത്. താനും കെസിആറും ഒരുമിച്ച് നിന്ന് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിപ്പിക്കും എന്നാണ് ജഗന്റെ വാഗ്ദാനം.
ദേശീയ തലത്തിൽ സഹകരണം
സംസ്ഥാന തലത്തിൽ ഒരുമിച്ച് നിൽക്കുന്നില്ലെങ്കിലും ടിഡിപിയുമായി ദേശീയ തലത്തിൽ സഹകരണം ഉണ്ടാകും. നായിഡുവിന് എതിരെയുള്ള ഭരണ വിരുദ്ധ വികാരവും തെലങ്കാനയിലെ തിരിച്ചടിയും ആന്ധ്രയിലും ബാധ്യതയാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തിയത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി തരംഗം; ബംഗാളിലും മുന്നേറ്റം; തൂക്കുസഭ പ്രവചിച്ച് സർവ്വേ ഫലം