ബിജെപിയും ടിആര്‍എസും വിജയിക്കരുത്; തെലങ്കാനയിലെ കോണ്‍ഗ്രസിന് പിന്തുണ, മത്സരിക്കാനില്ലെന്ന് ടിഡിപി
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലുങ്കാനയിലെ ഒരു സീറ്റിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് തെലുങ്കാനയില്‍ നിന്ന് പൂര്‍ണ്ണമായും ടിഡിപി പിന്‍വലിയാന്‍ ഒരുങ്ങുന്നത്.
റോഷന്‍ നിരപരാധി; ഓച്ചിറയിലെ 'തട്ടിക്കൊണ്ടുപോകലില്‍' പെണ്‍കുട്ടിക്ക് പറയാനുള്ളത്
119 അംഗ തെലങ്കാന നിയമ സഭയിൽ രണ്ട് അംഗങ്ങൾ മാത്രമാണ് നിലവിൽ ടിഡിപിക്ക് ഉള്ളത്. പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് ടിഡിപിയുടെ തീരുമാനം. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് തെലങ്കാനയിലെ മത്സരത്തില്‍ നിന്ന് ടിഡിപി വിട്ടു നില്‍ക്കുന്നത്.
ബിജെപിക്കുമെതിരായ വോട്ടുകള്‍
മത്സരരംഗത്ത് ടിഡിപി കൂടി നിലയുറപ്പിക്കുന്നതിലൂടെ ഭരണകക്ഷിയായ ടിആര്‍എസിനും ബിജെപിക്കുമെതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകരുതെന്ന നിലപാടാണ് പാര്‍ട്ടിയെ ഈ തീരുമാനത്തില്‍ എത്തിച്ചതെന്നാണ് ടിഡിപി നേതൃത്വം വിശദീകരിക്കുന്നത്.
കോണ്‍ഗ്രസിന് പിന്തുണ
ടിആര്‍എസ്, ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ സംസ്ഥാനത്ത് തങ്ങളെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആഭ്യര്‍ത്ഥന മാനിച്ച് ടിഡിപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും ടിഡിപി നേതൃത്വം അറിയിക്കുന്നു
ദുര്‍ബലം
അതേസമയം, പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്കുമൂലം പാര്‍ട്ടി സംവിധാനം ദുര്‍ബലമായതാണ് ടിഡിപിയെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിച്ചതെന്നും സൂചനയുണ്ട്. തെലങ്കാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ നാമ നാഗശ്വേര റാവു അടുത്തിടെ ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.
ടിഡിപി ശ്രമം
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യത്തിനായി ടിഡിപി ശ്രമിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിയുമായുള്ള സഖ്യം പരാജയമായതിനാല്‍ കോണ്‍ഗ്രസ് വീണ്ടുമൊരു സഖ്യശ്രമം നടത്താന്‍ തയ്യാറായില്ല.
17 സീറ്റ്
ആകെ 17 ലോക്സഭാ സീറ്റുകളാണ് തെലങ്കാനയില്‍ ഉള്ളത്. 2014 ല്‍ 11 സീറ്റില്‍ ടിആര്‍എസ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടും ബിജെപി, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, എഐഎംഐഎം എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലും വിജയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ