സ്‌കൂള്‍ കുട്ടികള്‍ക്ക് പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കിയ സംഭവം: അധ്യാപകന് സസ്‌പെൻഷൻ
ലഖ്‌നൊ: സ്‌കൂള്‍ കുട്ടികള്‍ക്ക് അമിതമായി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച പാല്‍ നല്‍കിയ സംഭവത്തില്‍ നടപടി. ശിക്ഷ മിത്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് 81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സോനഭദ്രയിലെ ശിക്ഷാ മിത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
ജില്ലയിലെ സാലിബാന്‍വ പ്രദേശത്തെ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഒരു ലിറ്റര്‍ പാലില്‍ ഒരു ബക്കറ്റ് വെള്ളം ചേര്‍ത്ത് വിതരണം ചെയ്തതായി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ദേവ് പതിയ ആരോപിക്കുന്നത്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രകാരം അരി ഭക്ഷണത്തോടൊപ്പം പാല്‍ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഒരു ലിറ്റര്‍ പാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വേണ്ടി ഉപയോഗിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളിനെതിരെ മുന്‍പും നാട്ടുകാര്‍ ഇത്തരം പരാതി തന്നോട് പറഞ്ഞിരുന്നതായും അവര്‍ പറയുന്നു.

അതേസമയം രണ്ട് സ്‌കൂളുകള്‍ നോക്കേണ്ട ഉത്തരവാദിത്വം തനിക്കുള്ളതിനാല്‍ സാലിബാന്‍വയിലെ പ്രൈമറി സ്‌കൂളിലെത്തിയ പാലിന്റെ അളവ് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്‌കൂള്‍ മേധാവി ശേലേഷ് കനൗജിയ പറഞ്ഞു. സ്‌കൂളിലെ 171 കുട്ടികളില്‍ 81 കുട്ടികള്‍ സംഭവം നടക്കുന്ന ദിവസം ഹാജരായിരുന്നു. രണ്ട് സ്‌കുളുകൡും പാല്‍ എത്തിക്കേണ്ടതുണ്ട്. അതിനാല്‍ പാചകക്കാരിക്ക് നല്‍കിയ പാല്‍ അവര്‍ വെള്ളം ചേര്‍ത്ത് കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ സ്‌കൂളില്‍ പരിശോധന നടത്തുകയും പ്രധാനധ്യാപകനില്‍ നിന്നും വിശദീകരണം തേടിയതായും അടിസ്ഥാന ശിക്ഷ അധികാരി ഗോരഖ്നാഥ് പട്ടേല്‍ പറഞ്ഞു. അത്തരം നിരുത്തരവാദപരമായ രീതി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലില്‍ വെള്ളം ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കുന്നതായി പ്രദേശവാസികളില്‍ നിന്ന് വിവരം ലഭിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ മുകേഷ് റായിയും പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications