തെലങ്കാനയിൽ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു?; എംഎൽഎമാരെ മാറ്റാൻ ബസുകൾ തയ്യാറാക്കി കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാനയിൽ കുതിരക്കച്ചവട നീക്കങ്ങൾ തടയാനുള്ള മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. വളരെ നേരിയ ഭൂരിപക്ഷത്തിലാണ് വിജയമെങ്കിൽ എം എൽ എമാരെ ചാക്കിടാനുള്ള നീക്കങ്ങൾ നടക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. തങ്ങളുടെ നേതാക്കളെ മറ്റ് പാർട്ടികൾ സമീപിച്ചതായി കോൺഗ്രസ് നേതൃത്വവും തുറന്നുസമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയിക്കുന്ന എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള ആഢംബര ബസുകൾ പാർട്ടി തയ്യാറാക്കി കഴിഞ്ഞു.
ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ബസുകൾ ഒരുക്കി നിർത്തിയിരിക്കുന്നത്. നേതാക്കളെ ഈ ബസിൽ ബെംഗളൂരിവിലുള്ള റിസോർട്ടിലേക്കായിരിക്കും മാറ്റിയേക്കുക. സാഹചര്യങ്ങൾ നിരീക്ഷിക്കാൻ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ കൂടിയായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തെലങ്കാനയിൽ എത്തിയിട്ടുണ്ട്.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ വലിയ ലീഡായിരുന്നു കോൺഗ്രസ് കാഴ്ചവെച്ചത്. എന്നാൽ നിലവിൽ ലീഡ നില കുറഞ്ഞിരിക്കുകയാണ്. 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവിൽ 66 ഓളം സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബി ആർ എസ് 40 ഓളം സീറ്റുകളിലും. ബി ജെ പിക്ക് 7 ഇടത്ത് ലീഡുണ്ട്. മറ്റ് പാർട്ടികൾ ആറ് സീറ്റിലും മുന്നേറുന്നു.
നേരിയ ഭൂരിപക്ഷം മാത്രമാണ് കോൺഗ്രസ് നേടുന്നതെങ്കിൽ തെലങ്കാനയിൽ കുതിരക്കച്ചവട നീക്കം സജീവമാകുമെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് ബി ആർ എസിനെ പിന്തുണയ്ക്കാൻ ബി ജെ പി തയ്യാറാകുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എ ഐ എം ഐ എമ്മും തങ്ങളെ പിന്തുണയ്ക്കുമെന്ന് നേതാക്കൾ പറയുന്നു. എന്നിരുന്നാലും കേവല ഭൂരിപക്ഷം തൊടാൻ ബി ആർ എസിന് സാധിച്ചേക്കില്ല. അങ്ങനെയെങിൽ കോൺഗ്രസിൽ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കുകയെന്ന തന്ത്രമാകും ബി ആർ എസ് പയറ്റിയേക്കുക. അതിനെ എത്രത്തോളം മറികടക്കാൻ കോൺഗ്രസിന് സാധിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം ബി ആർ എസിന്റെ നീക്കങ്ങൾ ഒന്നും തന്നെ തെലങ്കാനയിൽ വിജയിക്കില്ലെന്ന് കോൺഗ്രസ് നിരീക്ഷകനായ കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ് തന്നെ സംസ്ഥാനത്ത് അധികാരത്തിലേറും. നാളെ തന്നെ പാർട്ടി എം എൽ എമാർ എല്ലാവരും ചേർന്ന് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.












Click it and Unblock the Notifications