അയോധ്യ ലക്ഷ്യമിട്ട് പാക് തീവ്രവാദികൾ ഉത്തർപ്രദേശിൽ പ്രവേശിച്ചതായി സൂചന; 5 പേരെ തിരിച്ചറിഞ്ഞു
ദില്ലി: അയോധ്യക്കേസിൽ അന്തിമ വിധി അടുത്തിരിക്കെ ഉത്തർപ്രദേശിൽ പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാൾ വഴി തീവ്രവാദികൾ ഉത്തർപ്രേദേശിൽ പ്രവേശിച്ചതായാണ് സൂചന. ഏഴംഗ സംഘത്തിൽ പ്രധാനമായും പാകിസ്താനിൽ നിന്നുളള തീവ്രവാദികളാണുള്ളതെന്നാണ് വിവരം.
അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും
അയോധ്യ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. അയോധ്. ഫൈസാബാദ്, ഗൊരഖ്പൂർ എന്നിവിടങ്ങളിലായി തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.
എഴ് തീവ്രവാദികളിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹ്ബാസ്, നിസാർ അഹമ്മദ്, മുഹമ്മദ് ക്വാമി ചൗധരി എന്നിവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രധാന വിധി വരാനിരിക്കെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.
അതേസമയം തീവ്രവാദികൾ എത്തിയിട്ടുണ്ടെന്ന തരത്തിൽ മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി. എന്നാൽ അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതെന്നും കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.