പാകിസ്താനെ ആക്രമിക്കാനുളള തീരുമാനമെടുത്തത് നരേന്ദ്ര മോദി നേരിട്ട്! ആസൂത്രണം ദില്ലിയിലെ വസതിയിൽ
Recommended Video
ദില്ലി: 40 ജവാന്മാരുടെ ജീവന് കണക്ക് തീര്‍ത്ത് ഇന്ത്യ. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്കകമാണ് ഇന്ത്യ പാകിസ്താന് കനത്ത മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ജീവന് മറുപടി വന്‍ വില നല്‍കേണ്ടി വരും എന്ന ഇന്ത്യയുടെ വാക്കുകള്‍ വ്യോമസേന യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.
പാകിസ്താന് മിന്നലാക്രമണത്തിലൂടെ തിരിച്ചടി നല്‍കാനുളള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെയാണ് എടുത്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വായടപ്പിക്കുന്ന മറുപടി
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിംഗില്‍ ആയിരുന്നുവെന്നും റാലിയിലും ഉദ്ഘാടനങ്ങളിലും പങ്കെടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ എല്ലാ വിധ വിമര്‍ശനങ്ങളേയും അപ്രസക്തമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ രണ്ടാം മിന്നലാക്രമണം നടത്തിയിരിക്കുന്നത്.
മോദി നേരിട്ടെടുത്ത തീരുമാനം
ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു വ്യോമസേന രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. പാകിസ്താന് തിരിച്ചടി നല്‍കാനുളള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെയാണ് കൈക്കൊണ്ടത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വീട്ടിൽ യോഗം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരിച്ചടി നല്‍കണം എന്ന തീരുമാനം നരേന്ദ്ര മോദി കൈക്കൊണ്ടത്. പ്രതിരോധ മേധാവികള്‍ക്കും അക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല.
സൈന്യം സജ്ജമാണോ
പാകിസ്താന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ എത്രത്തോളം സജ്ജമാണ് എന്ന് നരേന്ദ്ര മോദി യോഗത്തില്‍ ആരാഞ്ഞു. ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജമാണെന്ന് മേധാവികള്‍ വ്യക്തമാക്കിയതോടെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരക്യാംപുകള്‍ ആക്രമിച്ച് തിരികെ വരാനുളള തീരുമാനം എടുത്തത്.
സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം
തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ പ്രധാനനമന്ത്രി വ്യക്തമാക്കിയിട്ടുളളതാണ്. ഇത് അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ വ്യോമസേന പുലര്‍ച്ച 3.30ഓടെ അതിര്‍ത്തി കടന്ന് പാകിസ്താനെ വിറപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുന്നത്.
ഡോവലുമായി കൂടിക്കാഴ്ച
വ്യോമസേനയുടെ തിരിച്ചടിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ടാം മിന്നലാക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിയാനും തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും ആയിരുന്നു ഡോവലുമായുളള കൂടിക്കാഴ്ച.
തിരിച്ചടി പ്രതീക്ഷിക്കുന്നു
ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെ സംബന്ധിച്ചും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും ഡോവല്‍ പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ കൈമാറി. കനത്ത അടിയാണ് പാകിസ്താന് നല്‍കിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ തിരിച്ചടി ഇന്ത്യ പ്രതീക്ഷിക്കുന്നു. സൈന്യം കനത്ത ജാഗ്രതയിലാണ്.
യോഗം ചേർന്ന് പാകിസ്താനും
പാകിസ്താനും ഉന്നത യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പാകിസ്താന്‍ ഇന്ത്യയ്ക്ക് മറുപടിയായി തുടര്‍ച്ചയായ വെടിവെപ്പ് നടത്തുന്നുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തുളള ഗ്രാമങ്ങളെ രണ്ട് രാജ്യങ്ങളും ഇതിനകം തന്നെ ഒഴിപ്പിച്ച് കഴിഞ്ഞു.