മഴയുടെ ആശ്വാസം നീങ്ങി; വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യത
ഡൽഹി; വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു. മെയ് 7, 8 തീയതികളിലാണ് പ്രധാനമായും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത. രണ്ട് ദിവസത്തെ മഴയുടെ ആശ്വാസത്തിന് ശേഷമാണ് വീണ്ടും ചൂട് വർധിക്കും എന്ന അറിയിപ്പ് ലഭിക്കുന്നത്. മധ്യ മഹാരാഷ്ട്രയിൽ വ്യാഴാഴ്ച (മെയ് 5) ഉഷ്ണതരംഗം പ്രതീക്ഷിക്കുമെന്നും മെയ് 7 നും 9 നും ഇടയിൽ രാജസ്ഥാനിൽ തുടരുമെന്നും അറിയിപ്പിൽ പറയുന്നു.
തെക്കൻ ഹരിയാന, തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, വിദർഭ (മഹാരാഷ്ട്രയിൽ) , ഡൽഹിയിലും ചൂട് തരംഗം മെയ് 8, 9 തീയതികളിൽ നിലനിൽക്കും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ബുള്ളറ്റിൻ അറിയിച്ചു. ഡൽഹി ഉൾപ്പെടെയുള്ള വടക്കൻ, മധ്യ ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. പല സ്ഥലങ്ങളിലും ആലിപ്പഴവർഷവും ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് വീശിയ ശക്തമായ കാറ്റിനെ തുടർന്ന് ഡൽഹിയിലേക്ക് പോകെണ്ട മൂന്ന് വിമാനങ്ങൾ ജയ്പൂർ വഴി തിരിച്ചുവിട്ടു. കാലാവസ്ഥ മോശമായതിനെ തുടർന്ന് പല വിമാനങ്ങളും വൈകിയിരുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ്, മധ്യഭാഗങ്ങൾ മറ്റൊരു ഉഷ്ണ തരംഗത്തിനായി കാത്തിരിക്കുന്നതിനാൽ രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങൾ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്. തെക്കൻ ആൻഡമാൻ കടലിൽ മെയ് 6 ന് ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്. നിക്കോബാർ ദ്വീപുകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 6 നും 8 നും ഇടയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കേരളം, കാരക്കൽ (പുതുച്ചേരി), മാഹി (കേരളം) എന്നിവിടങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ട്.
Recommended Video
മേയ് 10 വരെ തീരദേശ, വടക്കൻ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയ്‌ക്കൊപ്പം ഈ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് ആൻഡമാൻ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. മെയ് 9 വരെ ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കും കിഴക്ക്-മധ്യഭാഗത്തും മെയ് 8, 9 തീയതികളിൽ പടിഞ്ഞാറ്-മധ്യഭാഗത്തും പോകരുതെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.