ഏത് ഭീഷണിയും നേരിടാൻ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും; ചൈനയ്ക്കെതിരെ മൈക്ക് പോംപിയോ
ദില്ലി; ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഏത് ഭീഷണിയും നേരിടുന്നതിന് ഇന്ത്യയ്ക്കൊപ്പം തന്നെ യുഎസ് നിലകൊള്ളുമെന്ന് പോംപിയോ പറഞ്ഞു. ഗാൽവാനിൽ വീരമൃത്യവരിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്നതായും പോംപിയോ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം സംബന്ധിച്ച ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നിർണായക ചർച്ചകൾക്കായി പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പറും തിങ്കളാഴ്ചയാണ് ഇന്ത്യ സന്ദർശനത്തിന് എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിലാണ് ലഡാക്കിലെ 175 ദിവസത്തെ നിലപാട് ചർച്ച ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ യുഎസ് ഇന്ത്യയ്‌ക്കൊപ്പം നിൽക്കും.ഞങ്ങളുടെ പങ്കാളിത്തം പല മേഖലകളിലും വ്യാപിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും ചങ്ങാതിയല്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തുന്ന ഭീഷണികൾ മാത്രമല്ല, എല്ലാ ഭീഷണികൾക്കും എതിരെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും യുഎസും എല്ലാ നടപടികളും സ്വീകരിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളായി യുഎസ്-ഇന്ത്യ ബന്ധം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ പറഞ്ഞു. ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോഓപ്പറേഷൻ എഗ്രിമെന്റ്) കരാറിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു. ഉയർന്ന സൈനിക സാങ്കേതിര വിദ്യകൾ, ജിയോസ്പെഷ്യൽ മാപ്പ്,ക്ലാസിഫൈഡ് സാറ്റലൈറ്റ്, ഡേറ്റ എന്നിവ ഉൾപ്പെടെയുള്ള സൈനിക സഹായങ്ങൾ പങ്കുവെയ്ക്കുന്നതാണ് കരാർ.