'ഞാൻ അവശതകൾ അനുഭവിക്കുമ്പോഴും അവർ പരീക്ഷണം തുടർന്നു'; കൊവിഷീൽഡ് കുത്തിവച്ച സന്നദ്ധപ്രവര്‍ത്തകന്‍
ചെന്നൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണത്തിനെതിരെ ഗുരുതര ആരോപണവുമായി ചെന്നൈയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകന്‍ രംഗത്ത്. വാക്‌സിന്‍ കുത്തിവച്ച തനിക്ക് പ്രതികൂല സംഭവങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും കമ്പനി വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചില്ലെന്ന് സന്നദ്ധപ്രവര്‍ത്തകന്‍ ആരോപിക്കുന്നു. താന്‍ അനുഭവിക്കുന്ന അവശതകള്‍ കണ്ടിട്ട് തന്റെ കുടുംബം അപേക്ഷിച്ചിട്ടും അവര്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാതെ തുടര്‍ന്നെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം. ഇന്ത്യ ടുഡേയോോണ് സന്നദ്ധപ്രവര്‍ത്തകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ പ്രതികൂല സംഭവങ്ങളാല്‍ ബുദ്ധിമുട്ടുമ്പോഴും അവര്‍ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. പ്രതികൂല പ്രതികരണമുള്ളതിനാല്‍ വാക്‌സിന്‍ പരീക്ഷണം അവസാനിപ്പിക്കണമെന്ന് എന്റെ ഭാര്യ അഭ്യര്‍ത്ഥിച്ചിരുന്നു. വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല പ്രതികരണങ്ങള്‍ വാക്‌സിന്‍ കുത്തിവച്ചത് മൂലമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അധികാരികള്‍ ശരിയായ വിലയിരുത്തല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് പ്രോട്ടോക്കോളിന്റെ ഭാഗമാണ്. പൊതു സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായതിനാല്‍ എന്റെ കുടുംബം ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആളുകള്‍ സ്വമേധയ കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. അതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതികൂല പ്രതികരണം ഉണ്ടാവില്ലെന്ന് ഉറപ്പാക്കണം. അത് പൊതു ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. വാക്‌സിന്‍ഡ കുത്തിവച്ചതിന് ശേഷം തനിക്ക് ന്യൂറോളജിക്കല്‍, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്ന് സന്നദ്ധപ്രവര്‍ത്തകന്‍ ആരോപിക്കുന്നു. പരീക്ഷണവുമായി ബന്ധപ്പെട്ട സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തനിക്ക് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സന്നദ്ധപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്നദ്ധപ്രവര്‍ത്തകന്റെ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ വാക്‌സിന്റെ രണ്ട്, മൂന്ന് പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications