മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം ഡിസംബറിലെത്തും, പേടിക്കേണ്ടതില്ല, പറയുന്നത് ആരോഗ്യ മന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. ഡിസംബറില്‍ മൂന്നാം തരംഗം മഹാരാഷ്ട്രയിലുണ്ടാവും. പക്ഷേ അതിനെ കുറിച്ചും ആരും പേടിക്കേണ്ടതില്ല. വളരെ ചെറിയ അളവിലായിരിക്കും ഇത് അനുഭവപ്പെടുകയെന്നും ടോപ്പെ വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ ആദ്യ രണ്ട് തരംഗത്തിലും വിറച്ച് പോയ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെ മൂന്നാം തരംഗത്തിന്റെ ഭയം സംസ്ഥാനത്തുണ്ട്. എന്നാല്‍ മുമ്പുണ്ടായിരുന്ന തരംഗത്തോളം വരില്ലെന്നാണ് ആരോഗ്യ മന്ത്രി തന്നെ പറയുന്നത്. ദീപാവലി ആഘോഷ വേളയില്‍ വലിയ തിരക്കാണ് മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ ഉണ്ടായിരുന്നത്.

പലരും കൊവിഡ് നിയന്ത്രണങ്ങള്‍ പോലും പാലിക്കാതെയായിരുന്നു മാര്‍ക്കറ്റുകളില്‍ അടക്കം എത്തിയത്. മാസ്‌ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു. മൂന്നാം തരംഗത്തിലേക്ക് ഇത് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കേസുകള്‍ കുറഞ്ഞ് വരികയാണ്. വാക്‌സിനേഷന്‍ അതിവേഗത്തില്‍ നടക്കുന്നുണ്ട്. പലയിടത്തും രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ അവസാനത്തോടെ തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കാനാണ് ശ്രമം.
ഓരോ കൊവിഡ് തരംഗം പല തോതിലാണ് ആഞ്ഞടിക്കുക. ചിലപ്പോള്‍ വീര്യം കൂടാം. ചിലപ്പോള്‍ അത് കുറയാമെന്നും ടോപ്പെ പറയുന്നു. ആദ്യ തരംഗം വന്നത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാം തരംഗം അതിശക്തമായി വന്നു. എട്ട് മാസത്തിന് ശേഷം ഡിസംബറില്‍ മൂന്നാം തരംഗം വരാമെന്ന് പ്രതീക്ഷിക്കുന്നതായും രാജേഷ് ടോപ്പെ പറഞ്ഞു. മഹാരാഷ്ട്രയില്‍ പക്ഷേ വാക്‌സിനേഷന്‍ നിരക്ക് വളരെ ഉയര്‍ന്ന നിരക്കിലാണ്. അതുകൊണ്ട് മൂന്നാം തരംഗം സംസ്ഥാനത്തെ ബാധിക്കാനുള്ള സാധ്യത കുറവാണ്. വളരെ ചെറിയ തോതില്‍ മാത്രമാണ് മൂന്നാം തരംഗം സംസ്ഥാനത്ത് അനുഭവപ്പെടുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തോളം പേര്‍ വാക്‌സിനേഷന്‍ ചെയ്ത് കഴിഞ്ഞു. കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ വാക്‌സിനേഷന് വലിയ റോളുണ്ട്. അതിലൂടെ രോഗ വ്യാപനം കുറയ്ക്കാന്‍ സാധിക്കും. മരണനിരക്ക് പൂജ്യത്തിലെത്തി. ആന്റിബോഡികള്‍ വിദ്യാര്‍ത്ഥികളിലും യുവാക്കളിലുമെല്ലാം ഉണ്ട് എന്നത് പ്രതീക്ഷയാണ്. വാക്‌സിനേഷനിലാണ് വലിയ നേട്ടം മഹാരാഷ്ട്രയ്ക്കുണ്ടാക്കാനായത്. ഇത്രയൊക്കെ ചെയ്താലും മൂന്നാം തരംഗമുണ്ടാകും. എന്നാല്‍ അത് നമ്മളെ അ ധികം ബാധിക്കില്ല. ആശുപത്രികള്‍ നിറഞ്ഞു കവിയില്ല. ഓക്‌സിജന്റെ ദൗര്‍ലഭ്യം ഉണ്ടാവില്ലെന്നും ടോപ്പെ വ്യക്തമാക്കി.
നേരത്തെ ദീപാവലിയുമായി ബന്ധപ്പെട്ട തിരക്കില്‍ പലരും വാക്‌സിനേഷന്‍ സ്വീകരിച്ചത് കൊണ്ടാണ് സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും ഇല്ലാതെ എത്തിയിരുന്നത്. വാക്‌സിന്‍ അടിച്ചാല്‍ മാസ്‌കും സാമൂഹ്യ അകലമൊന്നും പാലിക്കേണ്ടെന്നാണ് പലരും കരുതുന്നത്. യുപിയിലും മധ്യപ്രദേശിലുമെല്ലാം ഇത് തന്നെയായിരുന്നു കാഴ്ച്ച. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്‌സിനെടുത്താലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇതൊന്നും പലയിടത്തും ആളുകള്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയും സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്ന് തന്നെയാണ് നിര്‍ദേശിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. 2.12 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 9678 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പക്ഷേ ഇത് വലിയ തോതിലാണ് കുറഞ്ഞ് വരുന്നത്. കേസുകള്‍ ഇല്ലാത്ത പല മേഖലകളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലും താനെയിലും മരണമില്ലാത്ത ദിനവും റെക്കോര്‍ഡ് ചെയ്തു. മഹാരാഷ്ട്രയില്‍ വാക്‌സിന് യാതൊരു ക്ഷാമവും ഇല്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നു. ധാരാളം വാക്‌സിനുകള്‍ ഇപ്പോഴും ബാക്കിയാണ്. 1.77 കോടി വാക്‌സിനുകളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. കൊവിഷീല്‍ഡ് 1.13 കോടി ഡോസുകളും കൊവാക്‌സിന്‍ 64 ലക്ഷം ഡോസും ബാക്കിയുണ്ടെന്നും രാജേഷ് ടോപ്പെ വ്യക്തമാക്കി.












Click it and Unblock the Notifications