'ഗെഹ്ലോട്ട് മാജിക്' പ്രതീക്ഷിച്ച് കോൺഗ്രസ്; ഗുജറാത്തിൽ പ്രചരണം കൊഴുപ്പിച്ച് രാജസ്ഥാൻ നേതാക്കൾ, കാരണം ഇതാണ്
ദില്ലി: 2017 ൽ വൻ മുന്നേറ്റമായിരുന്നു കോൺഗ്രസ് ഗുജറാത്തിൽ കാഴ്ച വെച്ചത്. അന്ന് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഒരാൾ നിലവിലെ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടായിരുന്നു. ഇക്കുറിയും ഗെഹ്ലോട്ടിനെ ഇറക്കി പ്രചരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസ്. ഗെഹ്ലോട്ടിനെ മാത്രമല്ല രാജസ്ഥാനിലെ പ്രധാന നേതാക്കളെല്ലാം തന്നെ ഗുജറാത്തിലെ പ്രചരണത്തിൽ സജീവമായി കഴിഞ്ഞു.

ഗുജറാത്ത് അതിർത്തിയോട് ചേർന്നാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്ഥിതി ചെയ്യുന്നത്. 25 ലക്ഷത്തിലധികം രാജസ്ഥാനികൾ ഗുജറാത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വോട്ടുകൾ ലക്ഷ്യം വെച്ച് കഴിഞ്ഞ തവണ ഗെഹ്ലോട്ട് ഒരുക്കിയ തന്ത്രങ്ങൾ പാർട്ടിക്ക് വലിയ രീതിയിൽ ഗുണം ചെയ്തിരുന്നു. അതുകൊണ്ട് കൂടിയാണ് ഇത്തവണയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നിരീക്ഷകനായി ഗെഹ്ലോട്ടിനെ നേതൃത്വം നിയമിച്ചത്.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ വിമത നീക്കം ഉണ്ടായിരുന്നുവെങ്കിലും നേതൃത്വത്തിന്റെ വിശ്വാസം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ട്. അതിനിടെ ബി ജെ പിയും രാജസ്ഥാനിൽ നിന്നുള്ള നേതാക്കളെ ഗുജറാത്തിൽ പ്രചരണത്തിന് ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാർ, അധ്യക്ഷൻ സതീഷ് പൂനിയ , 100 ലധികം ഭാരവാഹികൾ, എംപിമാർ, എം എൽ എമാർ എന്നിവരെല്ലാം ഗുജറാത്തിൽ ബി ജെ പിക്കായി പ്രചരണം നടത്തുന്നുണ്ട്.

അതേസമയം ഗ്രാമീണ മേഖലകളാണ് പ്രധാനമായും കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയതോടെ നഗര മേഖലകളിൽ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ബി ജെ പിക്ക് ശക്തമായ സ്വാധീനമുള്ള ഇവിടെ ആം ആദ്മിയുടെ കടന്ന് വരവ് വോട്ട് വിഭജിക്കാൻ കാരണമാകും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു. കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം പാർട്ടി നേരിടുന്ന വലിയ വെല്ലുവിളി ശക്തരായ നേതാക്കളുടെ അഭാവമാണ്. പാർട്ടിയിലെ പല പ്രമുഖരേയും ഇതിനോടകം തന്നെ ബി ജെ പി തങ്ങളുടെ പക്ഷത്ത് എത്തിച്ചിട്ടുണ്ട്.

എന്നിരുന്നാലും ഗ്രാമ മേഖലകളിലെ കോൺഗ്രസ് പ്രചരണം ബി ജെ പിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ കോൺഗ്രസ് വെല്ലുവിളിയാണെന്ന് നേതൃത്വം സമ്മതിക്കുന്നു. ആം ആദ്മി പാർട്ടി പ്രചരണം ശക്തമാക്കുന്നുണ്ടെങ്കിലും വോട്ടർമാരിൽ ഇപ്പോഴും ആശങ്കയുണ്ടെന്നാണ് ബി ജെ പി വിലയിരുത്തൽ. ഇക്കുറിയും ഭരണം കൈകളിൽ ഭദ്രമാകുമെന്നാണ് ബി ജെ പിയുടെ ആത്മവിശ്വാസം. എന്നാൽ സീറ്റുകൾ കുത്തനെ ഇടിഞ്ഞാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഉയർത്താനുള്ള തീവ്രശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. 2017 ൽ 182 അംഗ നിയമസഭയിൽ 99 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. ഇത്തവണ കുറഞ്ഞത് 130 സീറ്റുകളാണ് ബി ജെ പി സ്വപ്നം കാണുന്നത്.












Click it and Unblock the Notifications