'അവിടെ നിന്ന് വെടിയുണ്ട വന്നാല്‍ ഇവിടെ നിന്ന് ബോംബിടുക'; മോദി സൈന്യത്തോട് പറഞ്ഞതിങ്ങനെ
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും പൂര്‍ണ്ണ ശക്തിയോടെ മറുപടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഉന്നത കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
'അവര്‍ അവിടെ നിന്ന് വെടിയുതിര്‍ത്താല്‍ ഞങ്ങള്‍ ബോംബുകള്‍ ഉപയോഗിച്ച് പ്രതികരിക്കും. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് തൊടുത്തുവിടുന്ന ഓരോ പാകിസ്ഥാന്‍ വെടിയുണ്ടയ്ക്കും ഇന്ത്യ ബോംബുകള്‍ ഉപയോഗിച്ച് മറുപടി നല്‍കും,' എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു വഴിത്തിരിവായത് എന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള വ്യോമ വിക്ഷേപണ ആയുധങ്ങള്‍ ഉപയോഗിച്ച്, റാഫിഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ സൈനിക താവളങ്ങളിലും പാസ്രൂര്‍, സിയാല്‍കോട്ട് വ്യോമയാന താവളങ്ങളിലെ റഡാര്‍ സൈറ്റുകളിലും ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനും ഇനി കനത്ത വില നല്‍കേണ്ടിവരും എന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.
അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുണ്ടെന്നും ദൗത്യത്തില്‍ ഏല്‍പ്പിച്ച ചുമതലകള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും പൂര്‍ത്തിയാക്കിയതായും വ്യോമസേന അറിയിച്ചു. ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല എന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു. ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ആസൂത്രിതമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ത്തിയാക്കിയത്.
ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചപ്പോള്‍ കറാച്ചി ഉള്‍പ്പെടെ കടലിലും കരയിലുമുള്ള തിരഞ്ഞെടുത്ത ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ നാവികസേന പൂര്‍ണ്ണമായും സജ്ജരായിരുന്നുവെന്ന് വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് പറഞ്ഞു. അറബിക്കടലില്‍ നിര്‍ണായകമായ ഒരു നിലയിലായിരുന്നു ഞങ്ങളുടെ സൈന്യം മുന്നോട്ട് വിന്യസിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാവിക സേനയുടെ മുന്നോട്ടുള്ള വിന്യാസം പാകിസ്ഥാനെ പ്രതിരോധത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കി എന്നും മുതിര്‍ന്ന അദ്ദേഹം പറഞ്ഞു. കൂടുതലും തുറമുഖങ്ങള്‍ക്കുള്ളിലോ തീരത്തോട് വളരെ അടുത്തോ ആയിരുന്നു. നാവികസേന ഈ കാലയളവില്‍ സുഗമമായ സമുദ്ര മേഖല അവബോധം നിലനിര്‍ത്തി, പാകിസ്ഥാന്‍ യൂണിറ്റുകളുടെ സ്ഥാനങ്ങളെയും നീക്കങ്ങളെയും കുറിച്ച് പൂര്‍ണ്ണമായി ബോധവാന്മാരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications