'വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് തീവ്രവാദിയെ പോലെ', ജാമ്യത്തിന് പിന്നാലെ പ്രതികരിച്ച് പവൻ ഖേര

ദില്ലി: സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത് ഈ ജനാധിപത്യ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ വിജയമാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പവന്‍ ഖേരയുടെ പ്രതികരണം. താന്‍ റായ്പൂരിലേക്ക് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും പവന്‍ ഖേര വ്യക്തമാക്കി.
കോടതി തന്റെ അവകാശവും സ്വാതന്ത്ര്യവും അംഗീകരിച്ചു. തനിക്ക് യാതൊരു വിധത്തിലുളള നോട്ടീസും നല്‍കാതെയായിരുന്നു നടപടി. താന്‍ ഒരു തീവ്രവാദിയാണ് എന്ന പോലെയാണ് വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത്. ഇതാദ്യമായല്ല ഒരാളുടെ അവകാശങ്ങളെ ഇത്തരത്തില്‍ ലംഘിക്കുന്നത്. ഇന്ന് തനിക്ക് സംഭവിച്ചു, നാളെ അത് മറ്റൊരാളാകാം എന്നും പവന്‍ ഖേര പറഞ്ഞു.

പവന്‍ ഖേരയ്ക്ക് ചൊവ്വാഴ്ച വരെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 30,000 ബോണ്ടിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്. പവന്‍ ഖേരയ്ക്ക് എതിരെയുളള കേസുകള്‍ ഒന്നായി പരിഗണിക്കാനുളള മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയുടെ ആവശ്യവും കോടതി അംഗീകരിച്ചു. രാജ്യത്തേയും ഭരണഘടനാ മൂല്യങ്ങളേയും സംരക്ഷിക്കാനുളള ശ്രമങ്ങള്‍ തങ്ങള്‍ തുടരുമെന്നും പവന്‍ ഖേര വ്യക്തമാക്കി. എഫ്‌ഐആറിന്റെ കോപിയോ നോട്ടീസോ തനിക്ക് നല്‍കാതെയാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതും അസം പോലീസ് നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്തതും. തന്റെ അഭിപ്രായ സ്വാതന്ത്യം സംരക്ഷിച്ച നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പവന്‍ ഖേരയ്ക്ക് എതിരെ വിവിധയിടങ്ങളില്‍ കേസുണ്ട്. ലഖ്‌നൗ, വാരാണസി, അസം എന്നിവിടങ്ങളില്‍ പവന്‍ ഖേരയ്ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 17ന് കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പവന്‍ ഖേര വിവാദ പരാമര്‍ശം നടത്തിയത്. അദാനി വിഷയത്തിലെ പ്രതികരണത്തിലായിരുന്നു പരാമര്‍ശം.












Click it and Unblock the Notifications