ഹസീന ആദ്യം ഇന്ത്യക്കാരിയായി; പിന്നീട് വിദേശി... ഒടുവില്‍ വീണ്ടും ഇന്ത്യന്‍... ഇന്ന് മോചിതയാകും
ഗുവാഹത്തി: അസമിലെ എന്‍ആര്‍സി ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയമാണ്. ജനങ്ങള്‍ ഇന്ത്യക്കാരാണെന്ന് ബോധിപ്പിക്കുന്ന രേഖകള്‍ കാണിക്കണം. രേഖയില്ലെങ്കില്‍ വിദേശിയായി പ്രഖ്യാപിക്കും. അങ്ങനെ സംഭവിച്ചാല്‍ ജയിലില്‍ കഴിയേണ്ടിവരും. അസമില്‍ വിദേശിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ ബംഗ്ലാദേശുകാരാണ് എന്നാണ് അര്‍ഥം. എന്നാല്‍ ബംഗ്ലാദേശ് ഇവരെ സ്വീകരിക്കുകയുമില്ല. അതോടെ ജയിലില്‍ കഴിയേണ്ടിവരും. ഇത്തരക്കാരെ പാര്‍പ്പിക്കാന്‍ അസമില്‍ ജയിലുകളുണ്ട്. സ്വദേശിയാണോ വിദേശിയാണോ എന്ന് പരിശോധിക്കുന്നത് ഫോറിനേഴ്‌സ് ട്രൈബ്യൂണലാണ്.
ഒട്ടേറെ പിഴവുകള്‍ ട്രൈബ്യൂണലിന് സംഭവിക്കുന്നു എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ആദ്യം ഇന്ത്യക്കാരിയാണെന്നും പിന്നീട് വിദേശിയാണെന്നും ട്രൈബ്യണല്‍ പ്രഖ്യാപിച്ച ഹസീന ബാനു എന്ന 55കാരിക്ക് ഗുവാഹത്തി ഹൈക്കോടതിയില്‍ നിന്ന് ആശ്വാസ വിധി വന്നു. അവരെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇന്ന് ഹസീനയെ സ്വീകരിക്കാന്‍ ജയിലിന് മുമ്പിലെത്തിയിരിക്കുകയാണ് കുടുംബങ്ങള്‍.
സംശയമുള്ളവരുടെ ഗണത്തിലായിരുന്നു ഹസീന ബാനു. 2016 ല്‍ ട്രൈബ്യൂണല്‍ രേഖകള്‍ പരിശോധിച്ച് ഇവരെ ഇന്ത്യക്കാരിയാണ് എന്ന് പ്രഖ്യാപിച്ചു. ഇതേ ട്രൈബ്യൂണല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ വിദേശിയാണെന്ന് പ്ര്യഖാപിച്ചു. അസം ബോര്‍ഡര്‍ പോലീസിന്റെ പരാതിയിലാണ് വിദേശിയാണെന്ന് പ്രഖ്യാപിച്ചത്. കുടുംബം ഏറെ പണം ചെലവഴിച്ച് കേസ് നടത്തി ഒടുവില്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. അസമിലെ ദാരംഗ് ജില്ലയില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ഹസീനയുടെ കുടുംബം. ട്രൈബ്യൂണലിന്റെ തീരുമാനം ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയത് തിങ്കളാഴ്ചയാണ്. വിധി തേസ്പൂരിലെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു. ഇതോടെയാണ് കുടുംബം അവരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയത്.
സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെ
2016ല്‍ ഇന്ത്യക്കാരിയാണെന്ന് പ്രഖ്യാപിച്ചതോടെ ആശ്വാസത്തിലായിരുന്നു ഹസീനയും കുടുംബവും. പിന്നീടാണ് അസം ബോര്‍ഡര്‍ പോലീസ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. ഹസീന 2017ല്‍ ബംഗ്ലാദേശുകാരിയായിരുന്നു എന്ന സംശയമാണ് ഹര്‍ജിയില്‍. ഇത് പരിഗണിച്ചാണ് ഈ വര്‍ഷം മാര്‍ച്ചില്‍ ട്രൈബ്യൂണല്‍ ഹസീനക്കെതിരെ തീരുമാനം എടുത്തത്. തുടര്‍ന്ന് ഒക്ടോബറില്‍ ഹസീനയെ പോലീസ് അറസ്റ്റ് ചെയ്യുകയും തടങ്കല്‍ പാളയത്തില്‍ അടയ്ക്കുകയും ചെയ്തു. കുടുംബം ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു.
ട്രൈബ്യൂണലിന്റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. എന്തടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ ഒരേ വ്യക്തിയുടെ കാര്യത്തില്‍ രണ്ടുതവണ വ്യത്യസ്ത തീരുമാനം എടുത്തതെന്ന് മനസിലാകുന്നില്ലെന്ന് എന്‍ കോതീശ്വര്‍ സിങ്, മലസ്രി നന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഗുവാഹത്തി കേന്ദ്രമായുള്ള അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍ ആണ് ഹസീനക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ദരിദ്ര കര്‍ഷക കുടുംബാംഗമാണ് ഹസീന. 1966 മുതലുള്ള താമസ രേഖകള്‍ ഹസീന ഹാജരാക്കിയിരുന്നു. 1989 മുതല്‍ സ്വന്തമായി വോട്ടര്‍ ഐഡിയും ഹസീനക്കുണ്ട്. കുടുംബവുമായി ബന്ധിപ്പിക്കുന്ന 17 രേഖകളും കൈവശമുണ്ടെന്നും അഭിഭാഷകന്‍ സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. ഹൈക്കോടതിയോട് നന്ദിയുണ്ടെന്ന് ഹസീന ബാനുവിന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ അക്രം ഹുസൈന്‍ പറയുന്നു.
Recommended Video