ദൈവനിന്ദ ആരോപിച്ച് പഞ്ചാബില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ തല്ലിക്കൊന്നു
ലുധിയാന: ദൈവനിന്ദ ആരോപിച്ച് പഞ്ചാബില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ തല്ലിക്കൊന്നു. ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായിട്ടായിരുന്നു അക്രമങ്ങള്‍. സുവർണക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ സമയത്ത് യുവാവ് സുവര്‍ണക്ഷേത്രത്തിനുള്ളിലെ വിശുദ്ധസ്ഥാനത്തേക്ക് തടസങ്ങള്‍ മറികടന്ന് ചാടിക്കയറിയ യുവാവിനെ അവിടെയുണ്ടായിരുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു അക്രമം.
പതിവ് പ്രാർത്ഥനക്കിടെ യുവാവ് പ്രാർത്ഥനാ സ്ഥലത്തേക്ക് അതിക്രമിച്ച് കയറുന്നതും ഇയാളെ വിശ്വാസികള്‍ ഓടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മർദ്ദനത്തെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പോലീസും സ്ഥിരീകരിച്ചു. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെയാണ് കപൂർത്തല ജില്ലയിലെ നിജാംപൂർ ഗ്രാമത്തിലും സമാനമായ രീതിയില്‍ കൊലപാതകം നടന്നത്. നിഷാൻ സാഹിബിനെ (സിഖ് പതാക) അനാദരിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം നടന്നത്. പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും സിഖ് സംഘടനകൾ ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസുമായുള്ള വാക്കേറ്റത്തിനിടെ നാട്ടുകാർ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നം പുറത്ത് വന്ന മൊബൈല്‍ ഫോണ്‍ വീഡിയോകളിൽ നാട്ടുകാർ ആളെ വടികൊണ്ട് മർദിക്കുന്നതായി കാണാം. പിന്നീട് പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഗുരു ഗ്രന്ഥ സാഹിബിന്റെയും സിഖ് ക്ഷേത്രങ്ങളുടെയും അശുദ്ധീകരണം വിശുദ്ധ ഗ്രന്ഥത്തെ തങ്ങളുടെ 11-ാമത്തെ ഗുരുവായി കാണുന്ന പഞ്ചാബിലെ സിഖുകാർക്കിടയിലും വളരെ വൈകാരികമായ വിഷയമാണ്.
അടുത്തിടെ സമാനമായ രീതിയിലുള്ള പല അക്രമ സംഭവങ്ങള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും കാരണമായ നിരവധി സംഭവങ്ങൾ മതനിന്ദ ആരോപിച്ച് പഞ്ചാബിലുണ്ടായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള കലഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ഗുരുദ്വാരയുടെ സുരക്ഷ സംബന്ധിച്ചായിരുന്നു. ശനിയാഴ്ചത്തെ സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ ആക്രമിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടിയായ അകാലിദൾ ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിന് പിന്നില്‍ "ആഴത്തിൽ വേരൂന്നിയ ഗൂഢാലോചന"യുണ്ടെന്നാണ് അകാലിദള്‍ ആരോപിച്ചത്. സംസ്ഥാനവും കേന്ദ്ര സർക്കാരും ഇക്കാര്യം വിശദമായി പരിശോധിക്കണം. ഇത് വളരെ വേദനാജനകമായ കാര്യമാണ്. ഇന്ത്യയുടെ വാൾ ഭുജമായ പഞ്ചാബിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. കഴിഞ്ഞ അഞ്ച് വർഷമായി ചിലർ ഇതിനെ രാഷ്ട്രീയ കളിയാക്കി", അകാലിദൾ എംപി ബൽവീന്ദർ ഭുന്ദർ പറഞ്ഞു


Click it and Unblock the Notifications