റിയാസ് വെട്ടി, മുഹമ്മദ് ദൃശ്യങ്ങള്‍ പകർത്തി: ഉദയ്പൂരില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു
ഉദയ്പൂർ: പ്രവാചക നിന്ദ നടത്തിയ നുപുര്‍ ശര്‍മ്മയെ സോഷൃല്‍മീഡിയയിലൂടെ പിന്തുണച്ചെന്നാരോപിച്ച് ഉദയ്പൂരില്‍ തയ്യല്‍ ജീവനക്കാരനെ പട്ടാപ്പകൽ രണ്ട് പേർ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാൻ സർക്കാർ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി), സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അശോക് കുമാർ റാത്തോഡ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി), ആന്റി ടെറർ സ്‌ക്വാഡ് (എടിഎസ്), പ്രഫുല്ല കുമാർ, ഒരു സൂപ്രണ്ട് ഓഫ് പോലീസ് (എസ്‌പി) റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു അഡീഷണൽ ഓഫീസറും ഉള്‍പ്പെടുന്നതാണ് എസ്‌ഐടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദയ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.

സമാധാനം നിലനിർത്തണമെന്ന് ഉദയ്പൂർ ഡിവിഷൻ കമ്മീഷണർ രാജേന്ദ്ര ഭട്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു. "സമാധാനം നിലനിർത്താൻ ഉദയ്പൂരിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇരയായ കനയ്യ ലാലിന്റെ ആശ്രിതർക്ക് യു ഐ ടിയിൽ പ്ലേസ്‌മെന്റ് സർവീസ് വഴി റിക്രൂട്ട്‌മെന്റ് നടത്താമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്, കൂടാതെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും' ഭട്ട് പറഞ്ഞു.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

അതേസമയം, സംഭവത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ ഐ എ) സംഘം ഉദയ്പൂരിലേക്ക് പുറപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. എൻ ഐ എ സംഘത്തിൽ ഒരു ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡി ഐ ജി) റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഉത്തരവിനെ തുടർന്നാണ് ഈ നീക്കം.സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, എൻഐഎ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യു എ പി എ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തേക്കും.

ഉദയ്പൂരിലെ മാൽദാസ് മേഖലയിലാണ് കഴിഞ്ഞ സംഭവം ഉണ്ടായത്. കുറ്റകൃത്യം ചെയ്തയുടൻ, രണ്ട് പ്രതികളും തലവെട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവനും ഭീഷണി ഉയര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം രണ്ട് പ്രതികളും പിടിയിലായിട്ടുണ്ട്.അക്രമികളിൽ ഒരാളായ റിയാസ് അക്തർ മൂർച്ചയുള്ള ആയുധം കൊണ്ട് കനയ്യ ലാലിനെ ആക്രമിക്കുകയും മറ്റൊരാൾ (ഘോസ് മുഹമ്മദ്) കുറ്റകൃത്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ഇരയായ തയ്യൽക്കാരൻ അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. കൊലപാതകത്തെത്തുടർന്ന്, ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രദേശത്തെ പ്രാദേശിക മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്

അതേസമയം സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നായിരുന്നു എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നടന്നത് ഹീനകൃത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്‍റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഈ ക്രൂരതയുടെ പേരിൽ ഭീകരത പടർത്തുന്നവരെയും ശിക്ഷിക്കണം. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന് ഇത്തരം വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനം നിലനിർത്താനായി എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഉദയ്പൂരിൽ നടന്ന ക്രൂരവും നിഷ്ഠൂരവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു സി പി എം പിബിയുടെ പ്രതികരണം. കൊലപാതകവുമായി ബന്ധപ്പെട്ടവർക്കെതിരെ അധികാരികൾ ഉടൻ കർശന നടപടിയെടുക്കണം. പ്രദേശത്ത് സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും പിബി വ്യക്തമാക്കി












Click it and Unblock the Notifications