യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കും; വഖഫ് സ്വത്തുക്കള്‍ പരിശോധിക്കും: ഹിമചലിലെ ബിജെപി പ്രകടന പത്രിക
ദില്ലി: യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കി ഹിമാചല്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. പാർട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണം പാർട്ടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു ഇനിയും അത് തുടരുമെന്ന് വ്യക്തമാക്കിയ നദ്ദ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.
"വാഗ്‌ദാനം ചെയ്‌തതെല്ലാം വിതരണം ചെയ്‌തു, വാഗ്‌ദാനം ചെയ്യാത്തവയും ജനങ്ങളിലേക്ക് എത്തിച്ചു" - ഷിംലയില്‍ നടന്ന ചടങ്ങില്‍ ജെപി നദ്ദ പറഞ്ഞു. 27 വർഷമായി ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്ത് സർക്കാർ, യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ ഒരു പാനൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിമാചലിലും യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നത്.
"ഹിം സ്റ്റാർട്ടപ്പ്" പദ്ധതിയുടെ ഭാഗമായി 900 കോടി രൂപയുടെ ഫണ്ട് ക്രമീകരിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു. പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ബി ജെ പിയുടെ പ്രഖ്യാപനം. "സങ്കൽപ് പത്ര" പ്രകാരം ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഹിമാചലിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ ലഭിക്കും. "പ്രാഥമിക ആരോഗ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും മൊബൈൽ ക്ലിനിക്കുകളുടെ എണ്ണം ഇരട്ടിയാക്കും, അതുവഴി വിദൂര പ്രദേശങ്ങളിലെ ആളുകൾക്ക് ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കും," ജെ പി നദ്ദ പറഞ്ഞു.
മഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കര
5,000 കോടി രൂപ മുതൽമുടക്കിൽ എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകള്‍ പണിയും. 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ സൈക്കിൾ നൽകും. എല്ലാ ജില്ലകളിലും രണ്ട് പെൺകുട്ടികളുടെ ഹോസ്റ്റലുകൾ സ്ഥാപിക്കും. 'ശക്തി' എന്ന പരിപാടിക്ക് കീഴിൽ, ആരാധനാലയങ്ങൾക്കും ക്ഷേത്രങ്ങൾക്കും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും വികസിപ്പിക്കുന്നതിന് 10 വർഷത്തേക്ക് 12,000 കോടി രൂപ ചെലവഴിക്കും. "അവ 'ഹിംതീർത്ത്' സർക്യൂട്ടുമായി ബന്ധിപ്പിക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്യുന്നു.
പിഎം കിസാൻ നിധി യോജനയ്ക്ക് കീഴിൽ പ്രതിവർഷം 3,000 രൂപ അധികമായി നൽകും; കൂടാതെ 10 ലക്ഷം കർഷകരെ ഈ പരിപാടിയിൽ ഉൾപ്പെടുത്തും. "വഖഫ് സ്വത്തുക്കൾ ജുഡീഷ്യൽ കമ്മീഷനു കീഴിൽ നിയമപ്രകാരം അന്വേഷിക്കുകയും അവയുടെ നിയമവിരുദ്ധമായ ഉപയോഗങ്ങൾ തടയുകയും ചെയ്യും' സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ അപാകതകൾ നീക്കും. ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കും. ആപ്പിൾ കർഷകർക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) 12 ശതമാനമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.