ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും ശേഷമുള്ള ആദ്യത്തെ ബജറ്റ് ഒരുക്കിയത് ഇവർ... ടീം അരുൺ ജെയ്റ്റ്ലി!!
ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റിലി അവതരിപ്പിക്കാനിരിക്കെ രാജ്യം ഏറെ പ്രതീക്ഷയിലും ആകാംഷയിലുമാണ്. മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റെന്ന പ്രത്യകതയും ഇതിനുള്ളതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്.
അനുഭവ സമ്പന്നനായ ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയയുടെ നേതൃത്വത്തില്‍ പുതിയ ടീം തയ്യാറാക്കുന്ന ബഡ്ജറ്റ് അടുത്ത തിരഞ്ഞെടുപ്പ് ഫലത്തെ പോലും സ്വാധീനീക്കാന്‍ ഇടയുള്ളതിനാല്‍ ഏറെ ആകാംഷയിലാണ് രാജ്യവും സാമ്പത്തിക ലോകവും.
രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊത്തും ദീര്‍ഘദൃഷ്ടിയോടെയുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ ബഡ്ജറ്റ് എത്രമാത്രം സഹായകരമാകും എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരെ പരിചയപ്പെടാം.
ജി എസ് ടിക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയ്ന്‍ ഹസ്മുഖ് ആദിയ
മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ധനകാര്യ സെക്രട്ടറിയായ ഹസ്മുഖ് 1981 ലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറാണ്. നിലവിലെ മോദി സര്‍ക്കാരിലെ ധനകാര്യ പരിഷ്‌കരണങ്ങളുടെ ബുദ്ധികേന്ദ്രമായാണ് ഹസ്മുഖിനെ വിശേഷിപ്പിക്കുന്നത്. നികുതി സമ്പ്രദായത്തെ പാടെ മാറ്റി മറിച്ച ജി എസ് ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കൈകളിലൊന്ന് ഹസ്മുഖിന്റേത് തന്നെ. കൂടാതെ നോട്ടുനിരോധനമെന്ന ആശയവും കള്ളനോട്ടിനെതിരായ നടപടികളിലും അദ്ദേഹത്തിന്റെ കൈ പതിഞ്ഞിട്ടുണ്ട്.
അരവിന്ദ് സുബ്രഹ്മണ്യന്‍, ചീഫ് എകണോമിക് അഡൈ്വസര്‍
പൊതുവേ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന നിര്‍ദ്ദേശങ്ങളാകും അരവിന്ദ് സുബ്രഹ്മണ്യന്റേത്. സാര്‍വ്വത്രിക അടിസ്ഥാന വരുമാനത്തിലൂടെ ദാരിദ്ര നിര്‍മ്മാജനം സാധ്യമാകുമെന്ന ആശയമാണ് കഴിഞ്ഞ തവണ അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയത്. ഇത്തവണത്തെ ബജറ്റിലും ഈ ആശയം ഉള്‍പ്പെടുത്തുമോയെന്നാണ് കാണേണ്ടത്.
സുബാഷ് ചന്ദ്ര ഗാര്‍ഗേ, എക്ണോമിക് അഫയേര്‍സ് വകുപ്പ് സെക്രട്ടറി
വാഷിങ്ടണില്‍ വേള്‍ഡ് ബാങ്കന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു സുബാഷ് ചന്ദ്ര ഗാര്‍ഗെ. സാമ്പത്തിക മാന്ദ്യം വരുത്താതെ സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്നതോടൊപ്പം സ്വകാര്യ നിക്ഷേപം ഉയര്‍ത്തുകയും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയുമാണ് ഗാര്‍ഗേ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍
അജയ് നാരായണ്‍ ജാ, എക്സ്പെന്റിച്ചര്‍ വകുപ്പ് സെക്രട്ടറി
ചെലവുകള്‍ കുറച്ച് കാര്യങ്ങള്‍ മികച്ചതാക്കുന്നതില്‍ അഗ്രഗണ്യനായ ജാ 1982 ബാച്ചിലെ മണിപ്പൂര്‍ കാഡര്‍ ഐഎഎസ് ഓഫീസറാണ്. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ജാ അല്‍പം കൈ അറിഞ്ഞ് സഹായിച്ചില്ലേങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്യം അവതാളത്തിലാകും.
നീരജ് കുമാര്‍ ഗുപ്ത, ഇവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി
വിപണന മേഖലയിലും പൊതുജനസേവനകാര്യങ്ങളിലും മികച്ച ആശയങ്ങള്‍ നടപ്പാക്കുന്ന ഗുപ്ത 1981 ബാച്ച് ഐഎഎസ് ഓഫീസറാണ്. വന്‍കിട സിപിഎസ്ഇകളില്‍ ഗവണ്‍മെന്റിന്റെ ഭൂരിപക്ഷ പങ്കാളിത്തം നിലനിര്‍ത്തണമെങ്കില്‍ കടുത്ത സാമ്പത്തിക നടപടികള്‍ അവതരിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ മികച്ച ആശയങ്ങള്‍ ഗുപ്തയുടെ ലിസ്റ്റില്‍ ഇത്തവണ ഇടംപിടിച്ചേ മതിയാകു.
രാജിവ് കുമാര്‍, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി
1984 ഐഎഎസ് ബാച്ച് ഓഫീസറാണ് രാജീവ് കുമാര്‍ ഗുപ്ത. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ കാര്യമായ ശ്രദ്ധ രാജീവ് കേന്ദ്രീകരിക്കേണ്ടിവരും. പൊതുമേഖലാ ബാങ്കുകള്‍ പ്രത്യേകിച്ച് ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ കൊടുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്.