ദേശനായകൻ ചമയുന്നതിന് മുമ്പ് കോൺഗ്രസ് സർക്കാരുകളെ ചോദ്യം ചെയ്യൂ: രാഹുലിനെതിരെ കേന്ദ്രമന്ത്രി
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹർസിമ്രത്ത് ബാദൽ. കൊറോണ വൈറസ് ലോക്ക്ഡൌണിനിടെ മോദി സർക്കാരിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ഓരോ ദിവസവും വീഡിയോ പുറത്തിറക്കുന്നുണ്ട്. എന്നാൽ രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്നാണ് ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രികൂടിയായ ഹർസിമ്രത്ത് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യാ ടുഡേയുടെ അജൻഡ ആജ് തകിൽ സംസാരിക്കുകയായിരുന്നു അവർ. ലോക്ക്ഡൌൺ നീട്ടിയ നടപടിയെ നിരന്തരം വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വായടപ്പിക്കാൻ കേന്ദ്രമന്ത്രിയുടെ വരവ്.
കേന്ദ്രത്തിനെ ഉപദേശിക്കുന്നതിന് മുമ്പായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗോഡൌണുകളിൽ ശേഖരിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ കേന്ദ്രമന്ത്രി സർക്കാരുകളോട് ആവശ്യപ്പെടാണ് രാഹുൽ ഗാന്ധിയ്ക്ക് മുമ്പിൽ വയ്ക്കുന്ന നിർദേശം. മെയ് മാസത്തിലേക്ക് കടന്നെങ്കിലും ഏപ്രിൽ മാസത്തെ റേഷൻ പോലും കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബ് സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്തിട്ടില്ലെന്നും അവർ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവായി സ്വയം അവരോധിക്കേണ്ടതില്ലെന്നും അദ്ദേഹം സ്വന്തം സംസ്ഥാന സർക്കാരുകളുടെ കാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയാൽ മതിയെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

പഞ്ചാബ് സർക്കാരിനെ കടന്നാക്രമിച്ച ഹർസിമ്രത്ത് കഴിഞ്ഞ മൂന്ന് വർഷമായി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് കീഴിലുള്ള പഞ്ചാബ് സർക്കാർ സാമൂഹിക അകലം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. അവർ കൊറോണ വൈറസിന്റെ ആനുകൂല്യങ്ങളെടുത്ത് മന്ത്രിമാർ അവരവരുടെ ധാന്യപ്പുരകളിൽ ഇരിക്കുകയാണെന്നും ബാദൽ കുറ്റപ്പെടുത്തുന്നു.
കേന്ദ്രസർക്കാർ അയച്ച 70000 മെട്രിക് ടൺ റേഷൻ പഞ്ചാബിലെ വെയർഹൌസുകളിൽ ഒന്നരമാസമായി കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്തെ ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് ഇതുവരെ റേഷൻ ലഭിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications