കിഫ്ബിയും എൻഫോഴ്സ്മെന്റിന്റെ കുരുക്കിൽ? 250 കോടിയുടെ യെസ് ബാങ്ക് നിക്ഷേപത്തിൽ അന്വേഷണം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ സംസ്ഥാന കിഫ്ബിക്കെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാരാണ് വെളിപ്പെടുത്തിയത്. യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരുന്നതെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത്. കിഫ്ബി സിഇഒ കെഎം ഇബ്രാഹിമിനെതിരെയും ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയാണെങ്കിലും അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്ന് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ജാവേദ് അലി ഖാൻ എംപിയാണ് ഇത് സംബന്ധിച്ച് രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചത്. യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയ്യാറായിരുന്നില്ല.

അതേ സമയം കിഫ്ബിയ്ക്ക് യെസ് ബാങ്കിൽ 268 കോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞ് പിന്നീട് ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്തെത്തുകയും ചെയ്തിരുന്നു. 2019ൽ യെസ് ബാങ്കിൽ കിഫ്ബിയുടെ പണം നിക്ഷേപിച്ചിരുന്നുവെങ്കിലും ബാങ്കിന്റെ ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ പണം പിൻവലിച്ചിരുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 2019ന്റെ പകുതിയായപ്പോൾ ബാങ്കിന്റെ റേറ്റിംഗ് താഴുന്ന പ്രവണത പ്രകടമായതോടെ കിഫ്ബിയുടെ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം തിരിത്തറിഞ്ഞ് നിക്ഷേപം പുതുക്കാതെ ആഗസ്റ്റിൽ തന്നെ പണം പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ കിഫ്ബിയ്ക്ക് യെസ് ബാങ്കിൽ ഒരു നയാപ്പൈസ നിക്ഷേപമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications