15 മുതൽ സ്കൂളുകൾ തുറക്കുന്നു, ഹാജര്‍ സംബന്ധിച്ച് കടുംപിടിത്തം വേണ്ട, പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറവില്ലാതെ തുടരുകയാണ്. അതിനിടെ ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുളള അനുമതി നല്‍കിയിരിക്കുകയാണ്.
അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലടക്കം ഇതനുസരിച്ച് 15ന് തന്നെ സ്‌കൂളുകള്‍ തുറക്കാം. വിശദാംശങ്ങള്‍ ഇങ്ങനെ..
സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. അന്തിമ തീരുമാനം എടുക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. ഓരോ സംസ്ഥാനത്തെയും കൊവിഡ് സാഹചര്യം അനുസരിച്ച് സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തിന്റെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
കുട്ടികളെ നിര്‍ബന്ധിക്കാന്‍ പാടില്ല
ഒക്ടോബര്‍ 15ന് സ്‌കൂളുകളും കോളേജുകളും അടക്കം തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കാം. എന്നാല്‍ ക്ലാസ്സിലേക്ക് വരാന്‍ കുട്ടികളെ നിര്‍ബന്ധിക്കാന്‍ പാടുളളതല്ല. മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളിലേക്ക് വരാന്‍ പാടുളളൂ. സാമൂഹ്യ അകലം പാലിക്കുന്ന തരത്തിലായിരിക്കണം ക്ലാസ് മുറികളില്‍ സീറ്റുകള്‍ ക്രമീകരിക്കേണ്ടത്.
ഉച്ചഭക്ഷണം വിതരണം ചെയ്യണം
ക്ലാസ്സിലെത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും അടക്കമുളള എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യണം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയോ അല്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് അതിനുളള സാമ്പത്തിക സഹായം ഉറപ്പ് വരുത്തുകയോ ചെയ്യണം എന്നും കേന്ദ്ര മാര്‍ഗ രേഖയില്‍ പറയുന്നു.
പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്
കുട്ടികളുടെ ഹാജര്‍ സംബന്ധിച്ച് കടുംപിടിത്തം പാടില്ല. സ്‌കൂളുകളില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിനുളള അനുവാദം നല്‍കണം. കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായ പ്രദേശത്ത് നിന്നുളള കുട്ടികള്‍ സ്‌കൂളുകളില്‍ വരരുത് എന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
അണുവിമുക്തമാക്കിയിരിക്കണം
സ്‌കൂളിലെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കിയിരിക്കണം. കുട്ടികള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ പതിപ്പിക്കണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ എത്തിക്കണം. കുട്ടികളിലും അധ്യാപകരിലും കൃത്യമായ ഇടവേളകളില്‍ വൈദ്യ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
പ്രത്യേക ശ്രദ്ധ നല്‍കണം
രോഗമുളള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കണം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കുട്ടികളുടേയും അധ്യാപകരുടേയും ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരങ്ങള്‍ തേടണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ വരുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.