മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കും: ത്രിപുരയിൽ സ്കൂൾ തുറക്കും..
ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ അൺലോക്ക് നടപടികളിലേക്ക് കേന്ദ്രസർക്കാർ. ഒക്ടോബർ അഞ്ച് മുതൽ ഇന്ത്യയിൽ കൂടുതൽ ഇളവുകളാണ് പ്രാബല്യത്തിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ റസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ, എന്നിവ തുറന്ന് പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തോടെ അടച്ചിട്ട് ഏഴ് മാസത്തിന് ശേഷമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ മഹാരാഷ്ട്ര ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് ഏറ്റവുമധികം കേസുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര.
കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി ഒക്ടോബർ അഞ്ച് മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ക്ലാസുകൾ തുടങ്ങുക. ത്രിപുരയിലും ഒക്ടോബർ അഞ്ച് മുതൽ സ്കൂളുകൾക്ക് സ്വമേധയാ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൊൽക്കത്തയിൽ മെട്രോ ഒക്ടോബർ അഞ്ച് മുതൽ പ്രവൃത്തി സമയം വർധിപ്പിക്കും. ഇന്ന് മുതൽ അധികൃതർ കൂടുതൽ ട്രെയിനുകളും അനുവദിക്കും. ചെന്നൈയിൽ ഒക്ടോബർ അഞ്ച് മുതൽ ലോക്കൽ ട്രെയിനുകളിൽ വർക്ക്മെൻ സ്പെഷ്യൽ സർവീസ് ആരംഭിക്കും. നിലവിൽ റെയിൽവേ, കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്.

ബെംഗളൂരുവിൽ ഒക്ടോബർ അഞ്ച് മുതൽ ഇസ്കോൺ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് നാല് മണി മുതൽ രാത്രി എട്ട് മണി വരെയുമാണ് തുറന്ന് പ്രവർത്തിക്കുക. വാരാന്ത്യങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി എട്ട് മണിവരെയും ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും.












Click it and Unblock the Notifications