ഉന്നാവോ പീഡനം: പെണ്‍കുട്ടിയുടെ ബന്ധുക്കളോട് ഗുണ്ടാരാജ്!! ഗ്രാമത്തില്‍ എംഎല്‍എയുടെ ഗുണ്ടകള്‍
ലഖ്നൊ: ഉന്നാവോ പീഡനക്കേസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഗുണ്ടാവിളയാട്ടം. ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കുമെതിരെയാണ് ഗുണ്ടകളുടെ ഭീഷണി. പെണ്‍കുട്ടിയുടെ ബന്ധുവാണ് ഈ അവകാശവാദവും ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഉന്നാവോ സംഭവത്തില്‍ ഗ്രാമീണരെ നിശബ്ദരാക്കുന്നതിനായി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ഗുണ്ടകള്‍ ഭീഷണിയുമായി രംഗത്തുണ്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കാറുകളിലായെത്തിയ ഗുണ്ടകള്‍ ഗ്രാമീണരോട് നിശബ്ദരായിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്ലാത്ത പക്ഷം ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗുണ്ടകളുടെ വരവോടെ രണ്ട് പേരെ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബന്ധുക്കള്‍ക്ക് ജീവന് ഭീഷണിയുള്ളതായും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി എംഎല്‍എയ്ക്കെതിരെ പീഡനക്കേസില്‍ ആരോപണമുയര്‍ന്നതോടെ യോഗി സർക്കാർ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് കേസ് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാൽ പിന്നീട് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷവും ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സേഗറിനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ യുപി സര്‍ക്കാരിനെ ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
ഒരു സ്ത്രീയും അറസ്റ്റില്‍
ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരു സ്ത്രീയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശി സിംഗാണ് അറസ്റ്റിലായത്. സംഭവം നടന്ന ദിവസം കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ചത് ഇവരായിരുന്നു. എംഎല്‍എയുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ ഇവര്‍ ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് അറസ്റ്റിലായത്. ജോലി അന്വേഷിച്ച് എംഎല്‍എയുടെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കട്ടി പീഡിപ്പിക്കുപ്പെടുന്നത്. എംഎല്‍എയും അനയുയായികളും ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വം ചോദ്യം ചെയ്യപ്പെട്ടതോടെയാണ് സിബിഐ ഏപ്രില്‍ 12ന് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസില്‍ എഫ്ഐആര്‍
ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തേത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറുള്‍പ്പെടെയുള്ളവരൊയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. രണ്ടാമത്തെ കേസ് പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നാല് പ്രദേശവാസികളും അറസ്റ്റിലായിട്ടുണ്ട്. പിന്നീടാണ് ഇതൊടൊപ്പം കൊലപാതക കേസും കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് സിബിഐയുടെ എഫ്ഐആറില്‍ പ്രതിഫലിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവിനെതിരെയുള്ള ആരോപണങ്ങളിലാണ് മൂന്നാമത്തെ കേസ്. ആംസ് ആക്ടിന് കീഴിലാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടയുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
സിബിഐ കസ്റ്റഡിയില്‍
വെള്ളിയാഴ്ചയാണ് സിബിഐ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ എംഎല്‍എയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു. പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും പോലീസ് ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തത്തിനെ ചോദ്യം ചെയ്ത അലഹാബാദ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്ന് കാണിച്ചാണ് കോടതി കേസില്‍ കുറ്റവാളിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
ജോലി തേടി പോയപ്പോൾ...
2017 ജൂൺ നാലിന് ജോലി തേടി എംഎൽഎയുടെ വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ സെന്‍ഗാറും അനുയായികളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പലതവണ എംഎൽഎയ്ക്കെതിരെ പരാതി കൊടുത്തിരുന്നുവെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി പെൺകുട്ടിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം സർക്കാരിനെ വിവാദത്തിലാഴ്ത്തിയതോടെ കുറ്റവാളികൾ എത്ര ശക്തരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു.
വിശ്വാസം
ദൈവത്തിലും
നീതിന്യായ
വ്യവസ്ഥയിലും:
ബിജെപി
എംഎൽഎ
കുല്‍ദീപ്
സിംഗിന്റെ
പ്രതികരണം
പുറത്ത്