ഉന്നാവോ ബലാത്സംഗത്തില്‍ യുപി കത്തുന്നു, യുവതിയുടെ പിതാവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍, സിബിഐ എത്തും
ഉന്നാവോ ബലാത്സംഗ കേസ് അന്വേഷിക്കാന്‍ സിബിഐ
ലഖ്‌നൗ: ഉന്നാവോയില്‍ യുവതിയെ എംഎല്‍എയും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്ത വിഷയത്തില്‍ വിവാദം കത്തുന്നു. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റിഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പോലീസും ഒന്നടങ്കം പ്രതിക്കൂട്ടിലായിരിക്കുകയാണ്. യുവതിയുടെ പിതാവിന്റെ മരണം സാധാരണ മരണമല്ലെന്നാണ് പോസ്റ്റ്‌മോര്‍്ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി എംല്‍എ കുല്‍ദീപ് സിംഗ് സെങ്കാറും അദ്ദേഹത്തിന്റെ സഹോദരന്‍മാരും ഇതോടെ സംഭവത്തില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
കേസില്‍ സമ്മര്‍ദം ശക്തമായതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യുവതിയുടെ പിതാവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍്ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളും സിബിഐയുടെ അന്വേഷണ പരിധിയില്‍ വരും. യോഗി ആദിത്യനാഥിന്റെ അടുപ്പക്കാരനാണ് കുല്‍ദീപ് സിംഗ്. അതുകൊണ്ട് കേസില്‍ സത്യസന്ധമായ അന്വേഷണം സാധ്യമാകുമോ എന്ന് സംശയമുണ്ട്. നേരത്തെ കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെങ്കാറിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രൂരമായ മര്‍ദനം
യുവതിയുടെ പിതാവിന്റേത് സാധാരണ മരണമല്ലെന്നും കാര്യമായ മര്‍ദനം കൊണ്ട് സംഭവിച്ചതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 14 സാരമായ മുറിവുകളാണ് ഇയാളുടെ ശരീരത്തിലുള്ളത്. ഇതെങ്ങനെ വന്നുവെന്ന കാര്യത്തില്‍ പോലീസുകാര്‍ എന്തായാലും പ്രതിക്കൂട്ടിലാകും. ആരോ കാര്യമായി ഇടിച്ചതിന്റെയും പാടുകള്‍ ശരീരത്തിലുണ്ട്. ചതവുകളും എല്ലുകള്‍ക്ക് ചെറിയ രീതിയിലുള്ള പൊട്ടലുമുണ്ട്. വയറിന് ആരോ ശക്തമായി ചവിട്ടിയുണ്ട്. കൈയ്ക്കും കാലിന്റെ പേശികള്‍ക്കും ചതവുകളുണ്ട്. രക്തത്തില്‍ വിഷബാധയേറ്റത്തിനെ തുടര്‍ന്ന് വന്‍കുടലിന് ദ്വാരം വന്നതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ക്ക് കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു മരണം സംഭവിച്ചത് വയറില്‍ കത്തിക്കൊണ്ട് കുത്തേറ്റതോ അതല്ലെങ്കില്‍ വെടിയേറ്റപ്പോഴോ സംഭവിച്ചതാകാമെന്ന് വിലയിരുത്തലുണ്ട്. മൂര്‍ച്ച കുറഞ്ഞ വസ്തു കൊണ്ടുള്ള പ്രഹരവും സംഭവിച്ചിട്ടുണ്ട്.
സിബിഐ വരും
വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ തേടിയെത്തിയ ഏറ്റവും വലിയ വിവാദമായിരുന്നു ഉന്നാവോ കൂട്ടബലാത്സംഗം. വിഷയം കൈവിട്ട് പോയതോടെ സിബിഐ കേസ് അന്വേഷിക്കാന്‍ എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൂട്ടബലാത്സംഗ കേസില്‍ കുല്‍ദീപ് സിംഗിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതി കണക്കിലെടുത്താണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. എംഎല്‍എ പീഡിപ്പിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതേസമയം യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവവും സിബിഐ അന്വേഷിക്കും. ജില്ലാ മജിസ്‌ട്രേറ്റ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജില്ലാ ആശുപത്രിക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സുപ്രധാന മെഡിക്കല്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പോലീസിനെ സ്വാധീനിക്കാന്‍ ശ്രമം
കഴിഞ്ഞ ദിവസം രാത്രി ലഖ്‌നൗ എസ്എസ്പി ഓഫീസ് എംഎല്‍എ കുല്‍ദീപ് സെങ്കാര്‍ സന്ദര്‍ശിച്ചത് വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്. ആദ്യം കുല്‍ദീപ് കീഴടങ്ങാന്‍ വരികയാണെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കുറച്ച് നേരം എഎസ്പി ദീപക് കുമാറുമായി ചര്‍ച്ച നടത്തിയ ശേഷം ഇയാള്‍ അനുയായികളുമായി സ്ഥലം വിട്ടു. ഇത് കേസില്‍ സ്വാധീനം ചെലുത്തുന്നതിനായി എത്തിയതാണെന്ന് കരുതുന്നുണ്ട്. മാധ്യമങ്ങള്‍ എന്തു പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് പോകുമെന്നായിരുന്നു കുല്‍ദീപ് ഇതേ കുറച്ച് പ്രതികരിച്ചത്. ഇതിന് പുറമേ പോലീസിന്റെ കണ്‍മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുമായി കുല്‍ദീപിന്റെ അനുയായികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ചിലര്‍ക്ക് മര്‍ദനമേറ്റെന്ന് സൂചനയുണ്ട്. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് എംഎല്‍എയ്ക്ക് എതിരാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിഷയത്തില്‍ കടുത്ത നടപടി എടുക്കണമെന്ന് യോഗിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അപ്രഖ്യാത തടങ്കല്‍
ജില്ലാ മജിസ്‌ട്രേറ്റിനെതിരെ യുവതി കടുത്ത ആരോപണം ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കാതെ അപ്രഖ്യാപതി തടങ്കലിലാക്കിയിരിക്കുകയാണ് ജില്ലാ മജിസ്‌ട്രേറ്റെന്ന് യുവതി ആരോപിച്ചു. തന്നെ സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ തന്നെ ദ്രോഹിക്കുകയാണെന്നും യുവതി പറഞ്ഞു. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം ഇരയെ വീണ്ടും പീഡിപ്പിക്കുകയാണ് സര്‍ക്കാരെന്ന് യുവതി പറഞ്ഞു. അതേസമയം പെണ്‍കുട്ടിയും കുടുംബവും ഉന്നാവോയില്‍ ഹോട്ടല്‍ മുറിയിലാണ് സംഭവത്തിന് ശേഷം താമസം. സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് യോഗി പറഞ്ഞു. നേരത്തെ ഒരു വര്‍ഷത്തോളമായി സര്‍ക്കാര്‍ തന്റെ പരാതി പോലും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുവതിയും കുടുംബവും യോഗിയുടെ വീട്ടിന് മുന്നില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത് പോലീസ് വന്ന് തടയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതിയുടെ പിതാവ് മരിക്കുന്നത്. തന്റെ പിതാവിനെ എംഎല്‍എ ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും നേരത്തെ തന്നെ യുവതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ യുവതിയുടെയും എംഎല്‍എയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ വിചിത്രമായ കണ്ടെത്തല്‍.
യോഗി ധാര്‍ഷ്ട്യക്കാരന്‍
തലവേദനയായിരിക്കുകയാണ്. സഖ്യകക്ഷികള്‍ ഒന്നൊന്നായി എതിരാളികളാവുന്നതിനിടെയാണ് ഈ കേസ് അദ്ദേഹത്തിന് രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രഭ എല്ലാം പോയെന്നും ഇപ്പോള്‍ കടുത്ത ഭരണ വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുള്ളത്. അതേസമയം ഇതിന് പിന്നാലെ ആര്‍എസ്എസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യോഗി ധാര്‍ഷ്ട്യക്കാരനാണെന്ന് ആര്‍എസ്എസ് പറുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ദിനേഷ് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. അത്ര നല്ല കാര്യങ്ങളല്ല ഇവര്‍ യോഗിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പരസ്പരം ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് മുഖ്യമന്ത്രി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ഇരുവരും വിമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ട്.
യോഗി കുരുക്കില്‍, ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു!! എംഎല്‍എയും കുടുങ്ങി
കലാപക്കേസ് മാത്രമല്ല പീഡനക്കേസും എഴുതി തള്ളി, മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദും യോഗിക്ക് നിരപരാധി
സുക്കര്‍ബര്‍ഗിന് പണികിട്ടി, കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതില്‍ സ്വന്തം വിവരങ്ങളും, കുറ്റസമ്മതം