സാമ്പത്തിക പ്രതിസന്ധി ഗുരുതരം, 70 വർഷത്തെ ചരിത്രത്തിനിടെ ആദ്യം! കേന്ദ്ര ഇടപെടൽ വേണമെന്ന് നീതി ആയോഗ്
ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓട്ടോ മൊബൈല്‍ അടക്കമുളള വ്യവസായങ്ങള്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. അടിവസ്ത്ര വിപണി അടക്കം തളര്‍ച്ച നേരിടുമ്പോള്‍ 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റ് പോകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വന്നിട്ടില്ല എന്നാണ് രാജീവ് കുമാര്‍ പറയുന്നത്.
കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും അധികം പണഞെരുക്കം അനുഭവപ്പെടുന്നത് എന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥയാണ്. പണം ഇറക്കാന്‍ എല്ലാവരും മടിക്കുന്നു. സ്വകാര്യ രംഗത്തെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ എന്നും രാജീവ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സാമ്പത്തിക രംഗത്തെ ഈ മാന്ദ്യം വളരെ ഗുരുതരമാണ് എന്നും ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തും ഊര്‍ജ മേഖലയിലും ഉളള പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ പരിഹരിക്കണം എന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ജിഡിപി 5.7 ശതമാനമായി കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമം സാമ്പത്തിക പ്രതിസന്ധി മൂലമുളള തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ട് പരിഭ്രാന്തി പരത്തരുത് എന്നും കണക്കുകള്‍ സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications