കശ്മീർ വിഷയത്തിൽ അടച്ചിട്ട മുറിയിൽ ചർച്ചയെന്ന് യുഎൻ സുരക്ഷാ കൗൺസിൽ; ചൈനയുടെ ഇടപെടലിനെ തുടർന്ന്
ദില്ലി: കശ്മീർ വിഷയം ചർച്ച ചെയ്യാനൊരുങ്ങി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ. വെള്ളിയാഴ്ച ഇന്ത്യൻ സമയം ഏഴരയ്ക്ക് അടച്ചിട്ട മുറിയിൽ കശ്മീരിലെ കേന്ദ്രസർക്കാർ നടപടി ചർച്ച ചെയ്യും. സുരക്ഷാ കൗൺസിൽ പ്രസിഡന്റ് ജോന്ന റോണെക്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിർത്തിയിൽ പാക് പ്രകോപനം; മൂന്ന് പാകിസ്താൻ സൈനികരെ ഇന്ത്യൻ സേന വധിച്ചു
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ രഹസ്യ ചർച്ച നടത്തണമെന്ന് യുഎൻ രക്ഷാ സമിതിയോട് ചൈന ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ അഭ്യർത്ഥനയെ തുടർന്നാണ് ചർച്ചയെന്നാണ് സൂചന. രക്ഷാസമിതിക്ക് പാകിസ്താൻ നൽകിയ കത്ത് പരാമർശിച്ചായിരുന്നു ചൈനയുടെ അഭ്യർത്ഥന.
കശ്മീർ വിഷയം ചർച്ച ചെയ്യാൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനാണ് പാകിസ്താൻ കത്ത് നൽകിയത്. കശ്മീർ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം ഫലം കണ്ടിരുന്നില്ല. വെള്ളിയാഴച നടക്കുന്ന ചർച്ചയിൽ നിന്നും പാകിസ്താനെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രക്ഷാ സമിതി അധ്യക്ഷന് പുറമെ സമിതിയിലെ മുഴുവൻ അംഗങ്ങൾക്കും പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് കത്തയച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നടന്ന ഖുറേഷിയുടെ ചൈനാ സന്ദർശനവും വാർത്തയായിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നയിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.