മഥുരയിലെ ഈ മണ്ഡലത്തില്‍ അമ്പലമല്ല വിഷയം, ഈ സ്ഥാനാര്‍ത്ഥിയാണ്
ലഖ്‌നൗ: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി അയോധ്യയുടെയും വാരണാസിയുടെയും മാതൃകയില്‍ മഥുരയില്‍ ക്ഷേത്രം വരുമെന്ന് സൂചിപ്പിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷം, മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാനമായ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ മഥുര ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നായ മന്തില്‍ ക്ഷേത്രവും ക്ഷേത്ര നിര്‍മാണവുമൊന്നുമല്ല പ്രചരാണായുധം. മന്തിലെ ശ്രദ്ധാകേന്ദ്രം ഒരു സ്ഥാനാര്‍ത്ഥിയാണ്. ബി എസ് പിയുടെ 72 കാരനായ സ്ഥാനാര്‍ത്ഥി ശ്യാം സുന്ദര്‍ ശര്‍മ്മ.
മന്തില്‍ നിന്ന് എട്ട് തവണ വിജയിച്ച ശര്‍മ്മയുടെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ജാതി സമവാക്യങ്ങള്‍ക്ക് മുകളിലായാണ് കണക്കാക്കപ്പെടുന്നത്. ബി എസ് പിയുടെ സ്ഥാനാര്‍ത്ഥിയായ ശര്‍മ്മ ജനവികാരം കൊണ്ടാണ് വിജയിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്യാം സുന്ദര്‍ പലതവണ ഇവിടെ നിന്ന് വിജയിച്ചതിന് ഒരു കാരണമുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു. ഒന്നാമതായി, അദ്ദേഹം ആരുടെയും ഫോണ്‍ കോളുകള്‍ നിരസിക്കാറില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഏറ്റവും അടിത്തട്ടിലിറങ്ങിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പൈപ്പുകള്‍ നല്‍കുന്നത് മുതല്‍ റോഡുകള്‍ ശരിയാക്കുന്നത് വരെ അദ്ദേഹം നിരവധി ജീവിതങ്ങളെ സ്പര്‍ശിച്ചിട്ടുണ്ട്.
ഈ കാലത്ത് ശ്യാം സുന്ദര്‍ ശര്‍മ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ പോലും അദ്ദേഹം വിജയിക്കും, പ്രദേശവാസിയായ ഓംപാല്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 1989 ലാണ് ശ്യാം സുന്ദര്‍ ആദ്യമായി മന്തില്‍ നിന്ന് വിജയിച്ച് എം എല്‍ എയാകുന്നത്. ആദ്യ നാളുകളില്‍ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2016 ലാണ് ബി എസ് പിയില്‍ ചേര്‍ന്നത്. 2012 ല്‍ അദ്ദേഹം ജയന്ത് ചൗധരിയോട് തോറ്റിരുന്നു. എന്നാല്‍ എം പിയായ ജയന്ത് ചൗധരി എം എല്‍ എ സ്ഥാനം രാജിവെച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച ശ്യാം സുന്ദര്‍ വീണ്ടും സീറ്റ് നിലനിര്‍ത്തി.
ബി ജെ പി ഇവിടെ പല പ്രശ്‌നങ്ങളും ഉന്നയിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അത് ഇവിടെ നടക്കില്ല. ഇവിടെയുള്ള ആളുകള്‍ക്ക് അവരെ ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരാളെയാണ് ആവശ്യമുണ്ട്, ശ്യാം സുന്ദര്‍ ശര്‍മ്മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത്തവണ ബി ജെ പിയുടെ രാജേഷ് ചൗധരിക്കും എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിന്റെ സഞ്ജയ് ലത്തറിനും എതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.പ്രബലമായ ജാട്ട് സാന്നിധ്യമുള്ള സീറ്റായ മന്തില്‍ ഗണ്യമായ തോതില്‍ ബ്രാഹ്മണരും ഠാക്കൂര്‍, ദളിത് ജനവിഭാഗങ്ങളുമുണ്ട്. ഭൂരിപക്ഷ ജനസംഖ്യ കണക്കിലെടുത്ത് ബി ജെ പിയും എസ് പിയും ജാട്ട് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ പ്രാദേശികമായി സ്വാധീനമള്ള ആര്‍ എല്‍ ഡി നേതാവായ യോഗേഷ് ചൗധരിക്ക് പകരമാണ് സമാജ് വാദിയുടെ സഞ്ജയ് ലാത്തറിന് സീറ്റ് ലഭിച്ചിരിക്കുന്നത്. 2012 ലെ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി വന്‍ ശക്തിപ്രകടനം നടത്തി നിരവധി മന്ത്രിമാരെ ലാത്തറിനുവേണ്ടി പ്രചാരണത്തിന് എത്തിച്ചിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രദീപ് മാത്തൂരിനെതിരെ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശര്‍മ വിജയിച്ചത്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.
Recommended Video