80-20 അല്ല, 90-10; പുതിയ കണക്കുകൂട്ടലുമായി യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ 80 ശതമാനവും 20 ശതമാനവും എന്നതല്ല
90 ശതമാനവും 10 ശതമാനവും തമ്മിലാണ് മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരായ തന്റെ ഗവണ്‍മെന്റിന്റെ സീറോ ടോളറന്‍സ് നയത്തിന് ഊന്നല്‍ നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പിയുടെ കീഴില്‍ സംസ്ഥാനത്ത് 'ബുള്‍ഡോസറും വികസനവും' ഒരുമിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.
'യുപിയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത് ശക്തമായ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെയാണ്, അല്ലാതെ മാഫിയയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന എസ് പിയുടെ (സമാജ്വാദി പാര്‍ട്ടി) നട്ടെല്ലില്ലാത്ത സര്‍ക്കാരിനെയല്ല,' അദ്ദേഹം പറഞ്ഞു. യുപി തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗിന് മുമ്പുതന്നെ, 80 ശതമാനവും 20 ശതമാനവും എന്നതിന് പകരം 90 ശതമാനവും 10 ശതമാനവും എന്ന നിലയിലേക്ക് പോരാട്ടം മാറിയിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഷാംലി ജില്ലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് കൊവിഡ് ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസനം സെമിത്തേരിയുടെ അതിരുകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്ന് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. എസ് പി അവിടെ പോയാണ് (സെമിത്തേരി) വോട്ട് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഉത്തര്‍പ്രദേശില്‍ ബോംബ് സ്ഫോടനങ്ങളൊന്നുമില്ലെന്നും ആദിത്യനാഥ് പറഞ്ഞു. വിമാനത്താവളങ്ങള്‍, എക്സ്പ്രസ് ഹൈവേകള്‍, കര്‍ഷകര്‍ക്ക് ആദരവ് നല്‍കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം എസ് പിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല, അധികാരത്തിലിരുന്നപ്പോഴെല്ലാം അവര്‍ കുറ്റവാളികള്‍ക്കാണ് അഭയം നല്‍കിയത്,' അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഈ കലാപകാരികള്‍ കഴുത്തില്‍ തൂക്കിയ പ്ലക്കാര്‍ഡുകളുമായി ജീവനുവേണ്ടി യാചിച്ച് നടക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. താനാഭവന്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ പൊതുജനങ്ങളുമായി സംവദിക്കവേ, എസ്പിയുടെയും ആര്‍എല്‍ഡിയുടെയും സഖ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി, ഈ കുട്ടികളുടെ സഖ്യത്തിന് പുതിയതായി ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു. അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഹാന്‍ഡ് പമ്പുകള്‍ പോലും വറ്റിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസാഫര്‍നഗര്‍ കലാപം നടക്കുമ്പോഴും കൈരാനയില്‍ നിന്ന് ആളുകള്‍ കുടിയേറുമ്പോഴും അവര്‍ തങ്ങളുടെ മാളങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അഖിലേഷ് യാദവിനെയും ജയന്ത് ചൗധരിയെയും ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുരേഷ് റാണ, സഞ്ജീവ് ബാലിയാന്‍ തുടങ്ങിയ ബി ജെ പി നേതാക്കള്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് 80 ഉം 20 ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു മുമ്പ് യോഗി നടത്തിയ പരാമര്‍ശം. സംസ്ഥാനത്തെ ഹിന്ദു-മുസ്ലിം മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80, 20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചതെന്ന് ഇതോടെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്ലിം മതവിശ്വാസികളുമാണുള്ളത്.

ലഖ്‌നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു യോഗി വിവാദമായ 80-20 പരാമര്‍ശം നടത്തിയത്. വികസനത്തിനും ദേശീയതക്കും നല്ല ഭരണത്തിനുമൊപ്പം നില്‍ക്കുന്നവരാണ് 80 ശതമാനം പേര്‍. അവര്‍ ബി ജെ പിക്ക് വോട്ട് ചെയ്യും. വികസന വിരുദ്ധരും കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരും, ഗുണ്ടകളെയും മാഫിയകളെയും പിന്തുണക്കുന്നവരുമാണ് 20 . അവര്‍ വേറെ സംഘങ്ങള്‍ക്കൊപ്പം മറ്റ് വഴികളിലാണ് എന്നായിരുന്നു യോഗിയുടെ പ്രസ്താവന.












Click it and Unblock the Notifications