എന്റെ അച്ഛന്‍, മുത്തശ്ശി...തീവ്രവാദം എന്താണെന്ന് ഞങ്ങള്‍ക്കറിയാം; എസ്പിക്കും ബിജെപിക്കും പ്രിയങ്കയുടെ മറുപടി
ലഖ്‌നൗ: കോണ്‍ഗ്രസ് മുന്നോട്ടു വെച്ച സ്ത്രീ സുരക്ഷാ വാഗ്ദാനങ്ങളും സ്ത്രീമുന്നേറ്റ മുദ്രാവാക്യങ്ങളും അതേ പടി പകര്‍ത്തുകയാണ് എസ് പിയും ബി എസ് പിയും ചെയ്തിരിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സ്ത്രീകള്‍ വന്‍തോതില്‍ രംഗത്തിറങ്ങുന്നു, ഞങ്ങളുടെ പ്രചാരണത്തെ പിന്തുണച്ച് അവര്‍ ശബ്ദമുയര്‍ത്തുന്നു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ പ്രാതിനിധ്യം നല്‍കണമെന്ന് അവര്‍ക്ക് ഇപ്പോള്‍ ശക്തമായി തോന്നുന്നു, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. എസ് പിയും ബി എസ് പിയും തങ്ങളുടെ പാര്‍ട്ടിയുടെ സ്ത്രീകള്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കോപ്പി-പേസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
''ഞങ്ങള്‍ ഞങ്ങളുടെ വനിതാ പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍ എസ് പിയും ബി ജെ പിയും ബി എസ് പിയും പൊടുന്നനെ ഉണര്‍ന്നു. ഞങ്ങളുടെ നയങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കോപ്പി പേസ്റ്റ് ചെയ്തത് കണ്ട് ഞങ്ങളും രസിച്ചു, പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയത്തിന് ഒരു നവീകരണം ആവശ്യമാണെന്നും ഈ മാറ്റത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് സ്വയം നിലകൊള്ളുകയാണെന്നും പ്രിയങ്ക ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആഴത്തില്‍ വേരൂന്നിയ മത-ജാതി വിഭജനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഞങ്ങളുടെ സന്ദേശം വോട്ടര്‍മാരുടെ മനസ്സിലേക്ക് എത്താന്‍ കൂടുതല്‍ സമയമെടുത്തേക്കാം.

പക്ഷേ അത് (മത-ജാതി വിഭജനങ്ങള്‍) ഒടുവില്‍ അസ്തമിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയത്തിന് ഒരു പുനര്‍നിര്‍മ്മാണം ആവശ്യമാണ്, ഞങ്ങള്‍ ഈ മാറ്റത്തിലേക്ക് സ്വയം നയിക്കുകയാണ്, പ്രിയങ്ക പറഞ്ഞു. ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ കേന്ദ്ര വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും അതിനാണ് തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ എസ് പിയും ബി എസ് പിയും മൗനം പാലിക്കുകയായിരുന്നെന്നും കോണ്‍ഗ്രസിനെ പോലെ ഒരു പാര്‍ട്ടിയും തെരുവില്‍ നിരന്തരം പോരാടിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍, തിരഞ്ഞെടുപ്പിന് മുമ്പാണ് തെരുവ് പശുക്കളുടെ ശല്യം പ്രധാനമന്ത്രി മോദി ശ്രദ്ധിച്ചത്, പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഭീകരവാദം പ്രശ്നമല്ലെന്നും അവര്‍ വ്യക്തമാക്കി. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രസക്തമായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി ജെ പി ബോധപൂര്‍വം തെരഞ്ഞെടുപ്പുകാലത്ത് തീവ്രവാദ വിഷയം ഉന്നയിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തീവ്രവാദം എന്താണെന്ന് എനിക്കും എന്റെ കുടുംബത്തിനും മനസിലാകും. എന്റെ അച്ഛനെ കൊന്നത് തീവ്രവാദികളാണ്, എന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. തീവ്രവാദം എന്താണെന്ന് ഞങ്ങള്‍ക്കറിയാം, പ്രിയങ്ക ഗാന്ധി പറഞ്ഞു.

എന്നാല്‍ ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ ആളുകളുടെ വികാരം ഉണര്‍ത്താന്‍ മാത്രമാണ് തീവ്രവാദ വിഷയം ഉന്നയിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ പൊരുതുകയാണ്, എന്തുകൊണ്ടാണ് അവര്‍ (ബി ജെ പി, എസ് പി) ഇവയെക്കുറിച്ച് സംസാരിക്കാത്തത്. കാരണം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ഒന്നും ചെയ്തിട്ടില്ല, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. അത് ശരിയല്ലെന്ന് അദ്ദേഹത്തിന് (പ്രധാനമന്ത്രി മോദി) പോലും അറിയാം. വോട്ടെടുപ്പ് കാരണമാണ് അദ്ദേഹം ഇതെല്ലാം പറയുന്നത്. നിരവധി സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ യു പിയില്‍ തൊഴിലില്ലായ്മ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 10 നായിരുന്നു സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. ഇന്നാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. കോണ്‍ഗ്രസ്, ബി എസ് പി, ബി ജെ പി, എസ് പി എന്നീ കക്ഷികളാണ് പ്രധാനമായും സംസ്ഥാനത്ത് മത്സരത്തിലുള്ളത്.












Click it and Unblock the Notifications